സ്വർണ കള്ളക്കടത്ത് കേസ് യു എ ഇ ബന്ധത്തെ ബാധിച്ചു, ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് പറയുന്ന ശിവശങ്കർ ഏഴ് തവണ സ്വപ്‌നയുമൊത്ത് വിദേശയാത്ര നടത്തി, വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേയെന്ന് കസ്റ്റംസ്.

കൊച്ചി / മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ പ്രതിയായ സ്വർണ കള്ളക്കടത്ത് കേസ് ഇന്ത്യ – യു എ ഇ ബന്ധത്തെ ബാധിച്ചതായി കസ്റ്റംസ് കോടതിയിൽ. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓർക്കണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതിനായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ തനിക്കുണ്ടെന്നാണ് എം.ശിവശങ്കർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോ ഴാണ് എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്നാണ് കസ്റ്റംസ് തിരികെ ചോദിച്ചത്. ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിക്കുകയുണ്ടായി. ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കർ സമ്മതിക്കുകയുണ്ടായി. ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കസ്റ്റംസ് വാദിക്കുകയാണ് ഉണ്ടായത്. കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ആണ് ശിവശങ്കറിന്റെ അഭിഭാഷകൻ ഒടുവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി ബുധനാഴ്ച വിധി പറയാനിരിക്കുകയാണ്.