ക്ഷേത്രങ്ങളിലോ ക്ഷേത്രപരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങളും അടയാളങ്ങളും കൊടികളും തോരണങ്ങളും അനുവദിക്കരുത്; നിർദ്ദേശവുമായി സർക്കാർ
ക്ഷേത്രങ്ങളിലോ ക്ഷേത്രപരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങളും അടയാളങ്ങളും കൊടികളും തോരണങ്ങളും അനുവദിക്കരുതെന്ന നിർദ്ദേശവുമായി സർക്കാർ രംഗത്തെത്തി. ഏകവർണ പതാകകൾ, രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ, സംഘടനാ ചിഹ്നങ്ങൾ, മത-സാമുദായിക വിരോധം വളർത്താനോ പ്രചരിപ്പിക്കാനോ ഇടയാക്കുന്ന സാമഗ്രികൾ എന്നിവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കർശനമായി വ്യക്തമാക്കി.
ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
അതേസമയം, തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്കായി താൽക്കാലികമായി വാടകയ്ക്ക് നൽകുമ്പോൾ ക്ഷേത്രത്തിന്റെയോ അതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ കൊടിയോ തോരണങ്ങളോ സ്ഥാപിക്കാൻ ദേവസ്വം കമ്മീഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതി നിർബന്ധമാണെന്നും സർക്കാരിന്റെ നിർദേശത്തിൽ പറയുന്നു. സർക്കുലറിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ക്ഷേത്രങ്ങളിൽ എല്ലാവർക്കും കാണാവുന്ന വിധം പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു.
Tag: Government issues directives to not allow symbols, signs, flags and banners of political organizations in temples or temple premises