
ബെംഗളൂരു : കർണാടക സർക്കാറിന് കർണാടക ഹൈക്കോടതിയുടെ അന്ത്യശാസനം. ഗുരുതരമായ വംശനാശം നേരിടുന്ന പക്ഷിയെ സംരക്ഷിക്കാനുള്ള സമിതിയിൽ വിദഗ്ധരില്ലാതെ എന്തിനാണ് ഈ ഒന്നിനും കൊള്ളാത്ത സമിതി രൂപീകരിച്ചിരിക്കുന്നത് എന്ന കോടതി ചോദിച്ചു. അടിയന്തരമായി വിദഗ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വലിയ മരുകൊക്കിനെ (Great Indian Bustard) സംരക്ഷിക്കാനാണ് സമിതി രൂപീകരിച്ചത്. വിരലിൽ എണ്ണാവുന്നവ മാത്രമാണ് കർണാടകയിൽ അവശേഷിക്കുന്നത്. എന്നാൽ അലക്ഷ്യമായ സമീപനത്തോടെയാണ് വനം വകുപ്പിന്റെ ഉപദേശക സമിതി പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌സാൽമർ മരുഭൂമിയിലാണ് കുറച്ചെങ്കിലും ഈ പക്ഷികളുള്ളത്. ഗുജറാത്തിലും ആന്ധ്രയിലും മധ്യപ്രദേശിലും നാമമാത്രമായ എണ്ണമാണുള്ളത്. നിലവിലുള്ളവയെ സംരക്ഷിക്കാനാണ് കർണാടകത്തിൽ വിദഗ്ധ സമിതിയെ രൂപീകരിച്ചത്.
കോയമ്പത്തൂരിലെ സാലിം അലി സെന്ററിന്റെ തികച്ചും ശാസ്ത്രീയമായ ഉപദേശങ്ങളും മാർഗരേഖകളും കർണാടക സർക്കാർ പൂർണമായും അവഗണിച്ച നിലയിലാണ് കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഉപദേശകസമിതിയുടെ മിനിറ്റ്സ് വായിച്ചുകൊണ്ട് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതിനാൽ ഒന്നിനും കൊള്ളാത്ത സമിതി ഉടമ്പടി പുനഃസംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പക്ഷിയുടെ പ്രധാനപ്പെട്ട വാസസ്ഥലങ്ങളിൽ വനം വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതി തകിടം മറിച്ചുവെന്ന് കോടതി പറഞ്ഞു. അത് പക്ഷിയുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കും. പക്ഷിയെ സംരക്ഷിക്കാൻ വിദ്ഗധരില്ലാതെ എന്താണ് ചെയ്യുക? ഡോക്ടറെയും തഹസിൽദാരെയും മറ്റുമാണ് സമിതിയിൽ ഉൾപ്പെടുത്തിയത്.
ആകെ എട്ട് പക്ഷികളെ ഇപ്പോൾ കർണാടകത്തിലെ ബല്ലാരിയിൽ ഉള്ളൂ. ഈ പക്ഷിയെ സംരക്ഷിക്കാൻ രാജസ്ഥാനിലെ ജയ്സാൽമറിൽ മലയാളിയായ വനം വകുപ്പ് ഉദ്യോഗസ്ഥൻ കെ.ആർ. അനൂപ് സ്വീകരിച്ച നടപടികൾ പ്രശംസനീയമായിരുന്നു എന്നും കാര്യക്ഷമമായ പ്രവർത്തനം അദ്ദേഹം നടത്തിയിരുന്നുവെന്നും കോടതി പറഞ്ഞു. രാജസ്ഥാൻ കേഡറിലുള്ള അനൂപ് ഇപ്പോൾ തേക്കടി കടുവ സങ്കേതത്തിന്റെ ഫീൽഡ് ഡയറക്ടറാണ്.