കോൺഗ്രസിൽ വൻ കൊഴിഞ്ഞുപോക്ക്: തിരിച്ചടിയായി ഗ്രൂപ്പ് തർക്കവും നിലപാടുകളും; ചിറ്റാറിലെ രക്തസാക്ഷി കുടുംബവും കൈവിട്ടു
കോന്നി: ഗ്രൂപ്പ് തർക്കവും നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. ഇപ്പോൾ പ്രവർത്തകർ ഒന്നടങ്കം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കൊഴിഞ്ഞു പോവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷയോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോന്നിയിലാണ് കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നത്.
വർഷങ്ങളോളം കോൺഗ്രസ് നിലനിർത്തിയ മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ശേഷം എങ്ങനെയും കോന്നി തിരിച്ചു പിടിക്കണമെന്ന ലക്ഷ്യത്തിൽ കോൺഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ഗ്രൂപ്പ് തർക്കത്തിലും സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ചുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്.
കോന്നി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ചിറ്റാറിലെ രക്തസാക്ഷി കുടുംബമായ കുളത്തിങ്കൽ-പ്ലാത്താനം കുടുംബം കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രക്തസാക്ഷി കുടുംബാംഗമായ സജി കുളത്തിങ്കലിന് പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാതെ അടൂർ പ്രകാശ്-റോബിൻപീറ്റർ പക്ഷക്കാർ അവഗണിച്ചതോടെ ചിറ്റാറിലെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
പിന്നീട് ഇടതുപക്ഷ പിന്തുണയോടെയായിരുന്നു സജി പഞ്ചായത്ത് പ്രസിഡന്റായത്. ഇതോടെ ആയിരത്തോളം വോട്ടുള്ള കുടുംബത്തിന്റെ പിന്തുണയും ഇടതുപക്ഷത്തിലേയ്ക്ക് മാറി. സജി കുളത്തിങ്കലിന് ഒപ്പം നിൽക്കുന്ന മൂവായിരത്തോളം കോൺഗ്രസ് പ്രവർത്തകരും അടൂർ പ്രകാശ്, റോബിൻ പീറ്റർ പക്ഷക്കാരുടെ നിലപാടിൽ പ്രതിഷേധിച്ച് ഇടതുപക്ഷത്തിന് ഒപ്പം പ്രവർത്തിക്കുകയായിരുന്നു.