രണ്ടാമൂഴം ഉടൻ സിനിമയാകും: എം ടി.

ചലചിത്ര പ്രേമികൾക്ക് സന്തോഷവാർത്തയുമായി എം ടി വാസുദേവൻ നായർ. രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്ന് എം.ടി. വാസുദേവൻ നായർ അറിയിച്ചു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ചത് മുതൽ ചലചിത്ര പ്രേമികൾ ഒരു പോലെ കാത്തിരിക്കുന്നതാണ് രണ്ടാമൂഴത്തിൻ്റെ ചലചിത്രവിഷ്കാരത്തിന്. ഒടിയന്ശേഷം വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്നായിരുന്നു തീരുമാനമെങ്കിലും ഒടിയന് ശേഷം പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു. എന്നാൽ കരാർ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിൽതിരക്കഥ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചു.
തുടർന്നുണ്ടായ കേസിലാണ് ഇപ്പോൾ ഒത്ത് തീർപ്പുണ്ടായിരിക്കുന്നത്. എം ടി വാസുദേവൻ നായരും സംവിധായകൻ വി എ ശ്രീകുമാറും തമ്മിലുളള തർക്കത്തിൽ കോടതിക്ക് പുറത്ത് ഇരുകൂട്ടരും എത്തിച്ചേർന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ സുപ്രീംകോടതി അംഗീകരിച്ചു.
‘സ്ക്രിപ്റ്റ് തിരിച്ചു കിട്ടണം എന്നതായിരുന്നു എന്റെ ആവശ്യം. സ്ക്രിപ്റ്റ് ലഭിക്കുകയും, നൽകിയ അഡ്വാൻസ് തിരിച്ചുകൊടുക്കുകയും ചെയ്യുന്നതോടെ കേസ് തീരും. എനിക്ക് സംവിധാനം ചെയ്യാൻ കഴിയാത്തതിനാൽ അതിന് പറ്റിയ ആളുകളെ കണ്ടെത്തണം. ഇംഗ്ളീഷിലും മലയാളത്തിലുമുളള തിരക്കഥ കൈയിലുണ്ടെങ്കിലും ഏത് ഭാഷയിൽ സിനിമയെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എം ടി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ഇരുകൂട്ടരും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയത്.രണ്ടാമൂഴ’ത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നൽകും. തിരക്കഥയിൽ പൂർണ അവകാശം എം ടിക്കായിരിക്കും. അഡ്വാൻസ് ആയി വി എ ശ്രീകുമാറിൽ നിന്ന് എം ടി വാങ്ങിയ ഒന്നേകാൽ കോടി തിരിച്ചുനൽകും. രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി എ ശ്രീകുമാർ സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നിവയാണ് ഒത്തുതീർപ്പുവ്യവസ്ഥയിലെ പ്രധാന വ്യവസ്ഥകൾ.അതേ സമയം ടി ഡി രാമകൃഷണൻ്റെ കഥയെ ആസ്പദമാക്കി വി എ ശ്രീകുമാർ മേനോൻ ‘മിഷൻ കൊങ്കൺ’ എന്ന പേരിൽ തൻ്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു.