കുഞ്ഞ് ഇമ്രാന് ചികിത്സാ സഹായം സർക്കാർ നൽകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് കഴിയുന്ന കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ അച്ഛാണ് ഹര്‍ജി നല്‍കിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയ്ക്ക് നല്‍കാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു കുട്ടികള്‍ ആണ് ഇതേ രോഗവുമായി വെന്റിലേറ്ററിലുള്ളത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍, അഹമ്മദ് കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസ്സുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിത്സയില്‍ ഉള്ളത്