രവി പൂജാരി ഉൾപ്പെട്ട വിവാദമായ കൊച്ചി ബ്യൂട്ടിപാർലർ വെയ്പ്പ് കേസുകൾ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി.

രവി പൂജാരി ഉൾപ്പെട്ട വിവാദമായ കൊച്ചി ബ്യൂട്ടിപാർലർ വെയ്പ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകൾ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. രവി പൂജാരി ഉൾപ്പെട്ട നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇനി അന്വേഷിക്കുക.
രവി പൂജാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് വെടിവയ്പ് നടന്നതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ചായിരിക്കും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തുന്നത്. രവി പൂജാരിയുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോൾ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി ഉള്ളത്. കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ വെടിവയ്പ്പ്ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്.
കേസിൽ അജാസിനെ പ്രതിചേർത്തുകൊണ്ടുള്ള കുറ്റപത്രം പൊലീസ് നേരത്തെ സമർപ്പിച്ചിരുന്നതാണ്. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കെ, കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവർ വിദേശത്തേക്ക് കടന്ന് കളയുകയായിരുന്നു.
രവി പൂജാരിയും ബ്യൂട്ടി പാർലർ ആക്രമിച്ചവരും തമ്മിലുള്ള പ്രധാന കണ്ണി അജാസും കൂട്ടരുമായിരുന്നു. ഇവരുടെ നിർദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തുന്നത്. ലീനയെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിക്ക് നൽകുന്നത് അജാസായിരുന്നു.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15ന് ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിക്കുന്ന രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നതാണ്. പണം നൽകാതിരുന്നപ്പോൾ ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ തുടർന്ന് കടന്നുകളഞ്ഞു.