കോളജ് ക്യാമ്പസുകളിൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
കോളജ് ക്യാമ്പസുകളിൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർദേശിച്ചു. സമൂഹത്തിലെ സാമുദായിക സൗഹാർദ്ദം തകർക്കുകയും വിദ്യാർത്ഥികളിൽ സ്പർധ വളർത്തുകയും ചെയ്യാനിടയുള്ളതിനാലാണ് ഈ തീരുമാനം. എല്ലാ കോളേജുകൾക്കും ഇതിനുള്ള അടിയന്തിര അറിയിപ്പ് നൽകണമെന്നും മന്ത്രി നിർദേശിച്ചു.
ഓഗസ്റ്റ് 14-ന് ഇന്ത്യാ വിഭജനത്തിന്റെ ഭീകരത ഓർമ്മപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്നത് ‘വിഭജന ഭീതി ദിനാചരണം’ (Partition Horrors Remembrance Day) ആണ്. വിഭജനത്തിന് കാരണമായ സംഭവങ്ങളുടെയും വ്യക്തികളുടെയും സ്മരണം നിലനിർത്തുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. എന്നാൽ, ഈ പരിപാടി കോളജ് ക്യാമ്പസുകളിൽ നടത്തുന്നത് വർഗീയ സ്പർധ വർധിപ്പിക്കാനും മതനിരപേക്ഷ അന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്ന വിലയിരുത്തലിലാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
കലാലയങ്ങൾ മതനിരപേക്ഷതയുടെയും സാമൂഹിക ഐക്യത്തിന്റെയും കേന്ദ്രങ്ങളായി തുടരണമെന്ന് മന്ത്രി വ്യക്തമാക്കി. ‘വിഭജന ഭീതി ദിനാചരണം’ നടത്തുന്നത് വിദ്യാർത്ഥികളിൽ ഭിന്നത സൃഷ്ടിക്കുകയും സമൂഹത്തിൽ വർഗീയ വിദ്വേഷത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി, ഇത്തരം പരിപാടികൾ ക്യാമ്പസുകളിൽ കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ കോളേജുകൾക്കും ഇമെയിൽ മുഖേനയാണ് നിർദേശം നൽകിയത്.
Tag: Higher Education Minister says ‘Divisor’s Fear Day’ should not be celebrated on college campuses