ഇൻഷ്വറൻസ് തുകയ്ക്കായി ഭാര്യയെക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

ഇൻഷ്വറൻസ് തുകയ്ക്കായി ഭാര്യയെക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി കൊലപാതകം റോഡപകടമായി സൃഷ്ടിച്ചായിരുന്നു കൊലപാതകം. ഒക്ടോബർ ഒമ്പതിന് രാത്രിയാണ് സംഭവം.
നാല് മാസം മുമ്പാണ് സേവന്തി കുമാരി(23) എന്ന യുവതിയെ മുപ്പതുകാരനായ മുകേഷ് കുമാർ മേത്ത വിവാഹം ചെയ്തത്. ഒക്ടോബർ 9ന് എൻ.എച്ച് 33 ലെ പദാമ-ഇത്ഖോരി സ്ട്രെച്ചിൽ റോഡപകടത്തിൽ ദമ്പതികൾ പരിക്കേറ്റ് കിടക്കുന്നതായി വഴിയാത്രക്കാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അബോധാവസ്ഥയിൽ റോഡിൽ കിടന്ന ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.
എന്നാൽ, ഭാര്യയുടെ അന്ത്യകർമങ്ങൾക്കിടെ ഭർത്താവിന്റെ പെരുമാറ്റത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് 30 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. അതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഒക്ടോബർ 9ന് രാത്രി വയറുവേദനക്ക് ആശുപത്രിയിൽ പോകാൻ ഭാര്യയെ കൊണ്ടുവന്ന് ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബൈക്കിനും തനിക്കും കേടുപാടുകൾ വരുത്തിയ ശേഷം മൃതദേഹം റോഡിൽ കിടത്തുകായായിരുന്നുവെന്നും പ്രതി സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പോലീസ് അറിയിച്ചു.
Tag: Husband arrested for killing wife for insurance money