ഖാലിദിനെ കുടഞ്ഞാൽ വമ്പന്മാർ കുടുങ്ങുമോ?

യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിക്ക് നയതന്ത്ര പരിരക്ഷ ഇല്ല എന്ന സ്ഥിരീക രണം സർക്കാറിന് അടുത്ത തലവേദനയാകും. ഖാലിദിനെ സി ബി ഐ ചോദ്യം ചെയ്യുന്നതിലൂടെ പുറത്ത് വരുക പല വമ്പൻമാരുടെയും പേരുകൾ ആവും എന്നതിൽ തർക്കമില്ല. കേസന്വേഷണത്തിൽ അന്വേഷണ സംഘത്തിന് കിട്ടാവുന്ന ഏറ്റവും വലിയ കണ്ണിയിൽ ഒന്നാണ് ഖാലിദ്. അതുകൊണ്ട് തന്നെ ഖാലിദിനെ അന്വേഷണ സംഘം പിഴിഞ്ഞെടുത്ത് വിവരങ്ങൾ ശേഖരിക്കും. ഇരുപതു കോടിയുടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ 3.80 കോടി രൂപ കോഴപ്പണം കൈപ്പറ്റിയത് യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് കൂടിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. ഇയാളെ പിടികൂടി രാജ്യത്തെത്തിക്കാൻ സി.ബി. ഐയും ഇന്റർപോൾ മുഖേന കസ്റ്റംസും, നടപടി തുടങ്ങി.
2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. പിന്നാലെ ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് കോൺസുലേറ്ര് വാഹനത്തിലെത്തിയ ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. എന്നാൽ, ഖാലിദിനെ ജൂൺ 30ന് സാമ്പത്തികക്രമക്കേടിന് കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. യൂണിടാക് ഉടമയിൽനിന്ന് പണം സ്വീകരിക്കാൻ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നതിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. മാത്രമല്ല 3.8 കോടി രൂപ ഡോളറാക്കി നൽകണമെന്ന് ഖാലിദ് നിർദ്ദേശിച്ചെന്നും ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെയും സ്വകാര്യ വിദേശനാണ്യവിനിമയ സ്ഥാപനത്തിന്റെയും സഹായത്തോടെ കോഴപ്പണം ഡോളറാക്കിയെന്നുമാണ് സന്തോഷ് ഈപ്പന്റെ മൊഴി. മുഴുവൻ തുകയ്ക്കും ഡോളർ കിട്ടാതിരുന്നതിനാൽ ഒരുകോടി രൂപയും ചേർത്താണ് കൈമാറിയത്. ഇതിനുപുറമെ സ്വപ്നയും സന്ദീപിനും സരിത്തിനുമുള്ള വിഹിതമായി 59ലക്ഷം രൂപ സന്ദീപിന്റെ ഐസോമോങ്ക് ട്രേഡിംഗ്സ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നൽകി.
രണ്ട് കോഴയിടപാടുകളും നടന്ന ശേഷമാണ് തനിക്ക് ശിവശങ്കറെ കാണാൻ അനുവാദം കിട്ടിയതെന്നും സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ച് ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനെ വിളിച്ചുവരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. ഈ സംഭവങ്ങൾ ഒക്കെത്തന്നെയും കൃത്യമായ നിഗമനങ്ങളിലേക്കാണ് അന്വേഷണ സംഘത്തെ എത്തിക്കുന്നത്.3.80 കോടി കോഴനൽകാൻ തക്കവിധം ഖാലിദിന് ഈ ഇടപാടിൽ റോളുണ്ടായിരുന്നില്ലെന്നാണ് ലൈഫ്കോഴ അന്വേഷിക്കുന്ന സി.ബി.ഐ പറയുന്നത്. വമ്പന്മാർക്കായി ഖാലിദ് പണം കൈപ്പറ്റിയിട്ടുണ്ടാവാമെന്നും പിടികൂടാനാവില്ലെന്ന ധാരണയിൽ കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥ സ്വപ്നയും സംഘവും മെനയുകയാണെന്നുമാണ് സി.ബി.ഐയുടെ സംശയം.തിരുവനന്തപുരം വിമാനത്താവളം വഴി ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് 1.90ലക്ഷം ഡോളർ ഖാലിദ് കെയ്‌റോയിലേക്ക് കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. സ്വപ്നയും സരിത്തും മസ്കറ്റ് വരെ ഖാലിദിനെ അനുഗമിച്ചു.പണം അവിടെവച്ച് മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടാവാമെന്നാണ് സി.ബി.ഐ സംശയിക്കുന്നത്.
ഇത്രയൊക്കെ നിഗമനങ്ങളിലേക്കും നിരീക്ഷണത്തിലേക്കും സി ബി ഐ എത്തുന്നുണ്ടെങ്കിലും ഖാലിദെന്ന കുറ്റവാളിയുടെ ദുരുഹമായ പശ്ചാത്തലമാണ് അന്വേഷണ സംഘത്തിന്ത ലവേദനയാകുന്നത്. കസ്റ്റംസിന്റെ ഡോളർകടത്തുകേസിൽ മൂന്നാംപ്രതിയാണ് ഖാലിദ്. സി.ബി.ഐ ലൈഫ്കോഴക്കേസിൽ പിന്നാലെ പ്രതിയാക്കും. തിരുവന ന്തപുരത്തെ കോൺസുലേറ്റിലെത്തും മുൻപ് ഇന്തോനേഷ്യയി ലായിരുന്നു ഖാലിദിന് ജോലി. കോൺസുലേറ്റിന്റെ പേരിൽ ആറ് ജീവകാരുണ്യ അക്കൗണ്ടുകൾ തുറന്ന് പ്രളയ പുനർനിർമ്മാണത്തിന് യു.എ.ഇയിൽ പിരിച്ച കോടികൾ തട്ടിച്ചു.കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് കൈകാര്യംചെയ്തിരുന്നത് ഖാലിദും സ്വപ്നയും ചേർന്നായിരുന്നു. മറ്റ് അക്കൗണ്ടുകൾ വ്യാജരേഖയിലെടുത്തതെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം.ലൈഫ്പദ്ധതിക്ക് 20കോടി യെത്തിയ അക്കൗണ്ടിൽ, അതിനുപുറമെ 58കോടി കൂടിയെത്തി. ഇതിൽ നാലുകോടിയൊഴിച്ചുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിൻവലിച്ചിട്ടുമുണ്ട്. ഇങ്ങനെ അക്ഷരാർത്ഥത്തിൽ അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ് ഖാലിദ്.
ഈ അവസ്ഥയിൽ നിൽക്കുമ്പോഴാണ് അന്വേഷണ സംഘത്തിന് അനുഗ്രഹമായി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല എന്ന സ്ഥിരീക രണം വരുന്നത്.ഇതോടെ അന്വേഷണ സംഘത്തിന് ഖാലിദിനെ ഇന്ത്യയിലെത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാം. ഈ ചോദ്യം ചെയ്യലിലൂടെ അക്കൗണ്ടന്റിനെ മറയാക്കി തട്ടിയ കോഴപ്പണം ആർക്കൊക്കെ എത്തിച്ചുനൽകിയെന്നതുൾപ്പടെ രാഷ്ട്രീയ കേരളത്തെ തന്നെ ഞെട്ടി ക്കാൻ പോകുന്ന ഉത്തരങ്ങളാവും ലഭിക്കുക.