തെര.പെരുമാറ്റച്ചട്ടം വരും മുൻപ് ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വർധന.

തിരുവനന്തപുരം/സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷനുകൾ എന്നിവ വർധിപ്പിച്ചുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ് തന്നെ ഉണ്ടാവും. ധന മന്ത്രി ടി.എം. തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഏപ്രിൽ മുതലാണു വർധന കൊണ്ട് വരുന്നത്. ഉത്തരവിറക്കിയിട്ടും എജി ഉന്നയിച്ച സംശയങ്ങൾ കാരണം നടപ്പാക്കാൻ കഴിയാതിരുന്ന കോളജ് അധ്യാപകരുടെ പുതുക്കിയ യുജിസി ശമ്പളം ഫെബ്രുവരി ഒന്നു മുതൽ വിതരണം ചെയ്യും. കുടിശിക പിഎഫിൽ ലയിപ്പിക്കും.
ശമ്പള നിർണയ ഫോർമുലയിൽ നിരവധി മാറ്റങ്ങൾ ആണ് ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌തിട്ടുള്ളത്. 12% വരെ വർധന ശുപാർശ ഉണ്ടെന്നാണ് വിവരം. 10% മുതൽ 12% വരെ ശമ്പള വർധനയാകും കമ്മിഷൻ ശുപാർശ ചെയ്യുകയെന്നാണു സൂചന. ശമ്പളം നിർണയിക്കുന്നതിൽ കഴിഞ്ഞ തവണ നിശ്ചയിച്ച ഫോർമുലയിലും മാറ്റം ഉണ്ട്. പൂർത്തിയാക്കിയ ഒരു വർഷത്തേക്ക് അര ശതമാനം വെയിറ്റേജ് ആയിരുന്നു കഴിഞ്ഞ തവണ നിശ്ചയിച്ചിരുന്നത്. ഇതിൽ ഇത്തവണ കുറവു വരുത്തുന്നുണ്ട്.
അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നു 2500 രൂപയാക്കുന്നുണ്ട്. 2012 നു ശേഷം നിയമിച്ച സർക്കാർ പ്രീപ്രൈമറി സ്കൂളിലെ അധ്യാപകർക്കും (2267 പേർ) ആയമാർക്കും (1907 പേർ) 1000 രൂപ വീതം നൽകും. സാമൂഹിക സുരക്ഷാ പെൻഷനു പുറത്തുള്ള കാൻസർ, എയ്ഡ്സ് രോഗികളുടെ പെൻഷൻ തുക വർധിപ്പിക്കും. ചികിത്സാ സഹായം, കെയർ ടേക്കർ സഹായം തുടങ്ങിയ സ്കീമുകളിൽ നിന്നുള്ള പെൻഷൻ കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്.
ആചാര സ്ഥാനീയരുടെയും കോലാധികാരികളുടെയും പ്രതിമാസ വേതനം പരിഷ്കരിക്കും. പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും. ഖാദി മേഖലയ്ക്ക് 20 കോടി. ഖാദി ക്ഷേമ നിധി അംശദായത്തിനുള്ള ആദ്യ ഗഡു ഇൗ മാസം നൽകും. അനുബന്ധ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 10 കോടി വകയിരുത്തിയിട്ടുണ്ട്.