ഇന്ത്യ-യു.എ.ഇ. യാത്രാവിലക്ക് തുടരുമെന്ന് ജി.സി.എ.എ.
ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ.). ഏപ്രില്‍ 24 മുതല്‍ 16 രാജ്യങ്ങള്‍ക്കാണ് നേരിട്ട് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്കുപുറമേ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, നമീബിയ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, യുഗാണ്‍ഡ, സിയെറാ ലിയോണ്‍, കോംഗോ, ഇന്‍ഡൊനീഷ്യ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നിവയാണ് മറ്റുരാജ്യങ്ങള്‍.
പുതിയ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യാത്രാവിലക്ക് നീട്ടുന്നത്. വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഓരോ രാജ്യത്തെയും അവസ്ഥകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരി്കുമെന്നും ജി.സി.എ.എ. വിശദമാക്കി.
ചികിത്സയ്ക്കുവേണ്ടി അടിയന്തരയാത്ര ആവശ്യമുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ള സ്വദേശികള്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാവിലക്കിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്.
അര്‍മീനിയ, ഉസ്ബെക്കിസ്താന്‍ തുടങ്ങി യു.എ.ഇ.യുടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി യു.എ.ഇ.യിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഇപ്പോഴുള്ളത്. രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആളുകള്‍ ഇത്തരത്തില്‍ യു.എ.ഇ.യിലേക്ക് പോകുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ നിരവധിയാണ്. തൊഴില്‍ നഷ്ടപ്പെട്ടും വിസക്കാലാവധി കഴിഞ്ഞും മടക്കയാത്രയ്ക്ക് കഴിയാത്തവരും ഒട്ടേറെപ്പേരാണുള്ളത്.