വിമാനയാത്രയ്ക്കിടെ സഹയാത്രികരായ കൗമാരക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

അമേരിക്കയിൽ വിമാനയാത്രയ്ക്കിടെ സഹയാത്രികരായ കൗമാരക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. പ്രണീത് കുമാർ ഉസിരിപ്പള്ളി (28) എന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. ഷിക്കാഗോയിൽ നിന്ന് ജർമ്മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. ലോഹ ഫോർക്ക് ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്.
പതിനേഴ് വയസ്സുള്ള രണ്ട് സഹയാത്രികരാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാൾക്ക് തോളിൽ, മറ്റൊരാൾക്ക് തലയുടെ പിന്നിൽ കുത്തേറ്റു. സംഭവത്തിനിടെ കാബിൻ ക്രൂ അംഗങ്ങൾ ഇയാളെ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ, പ്രണീത് കൈകൾ ഉയർത്തി വിരലുകൾ തോക്കായി രൂപപ്പെടുത്തി വായിൽ വച്ചുകൊണ്ട് കാഞ്ചിവലിക്കുന്നതിനൊപ്പം, ഒരു യാത്രക്കാരിയെയും ക്രൂ അംഗങ്ങളിലൊരാളെയും അടിക്കാൻ ശ്രമിച്ചു.
അക്രമം ശക്തമായതിനെ തുടർന്ന് വിമാനം അടിയന്തരമായി ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. അവിടെ എത്തിയ ഉടൻ തന്നെ പ്രണീതിനെ വിമാനസുരക്ഷാ ഉദ്യോഗസ്ഥർ പൊലീസ് കസ്റ്റഡിയിലാക്കി. അമേരിക്കയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയിരുന്നയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഫെഡറൽ എവിയേഷൻ നിയമങ്ങൾ ലംഘിച്ചതിന് പ്രണീതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് പരമാവധി 10 വർഷം വരെ തടവും വൻ പിഴയും ലഭിക്കാമെന്ന് പൊലീസ് അറിയിച്ചു.
Tag: Indian man arrested for stabbing teenage passengers during flight



