കേരളം സ്പ്രിംക്ലർ സോഫ്റ്റ്‍വെയർ മതിയാക്കി.

തിരുവനന്തപുരം: കോവിഡ് പ്രതിരോധങ്ങൾക്ക് കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ.കമ്പനിയുമായുള്ള 6 മാസത്തെ കരാർ ഇന്ന് അവസാനിക്കവേയാണ് കരാർ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലർ കമ്പനി സൗജന്യ സേവനം നൽകുമെന്നും അത് ശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാരിൽ വ്യക്തമാക്കിയത്. എന്നാൽ ആറ് മാസം പൂർത്തിയായതോടെ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനത്തിൽ എത്തി.
കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കരാറായിരുന്നു സ്പ്രിംക്ലർ. ആദ്യ ഘട്ടത്തിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രോഗികളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. പിന്നീട് കരാർ വിവാദമാകുകയും ഹൈക്കോടതി ഇടപെട്ട് ശേഖരിച്ച വിവരങ്ങൾ സി-ഡിറ്റിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു.