ഭീഷണിയുണ്ടെന്ന് പൊലീസിന് പരാതിനൽകി; പിറ്റേന്ന് പത്രപ്രവർത്തകൻ വാഹനമിടിച്ചു മരിച്ചു: ദുരൂഹത
ലക്നൗ: പത്രപ്രവർത്തകൻ വാഹനമിടിച്ച് മരിച്ചതിൽ ദുരൂഹത. പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരെ വാർത്ത കൊടുത്തതിനെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നൽകിയതിന്റെ പിറ്റേന്നാണ് പത്രപ്രവർത്തകൻ മരിച്ചത്. എ ബി പി ന്യൂസിന് വേണ്ടി പ്രവർത്തിക്കുന്ന സുലഭ് ശ്രീവാസ്തവയാണ് മരണമടഞ്ഞത്. തന്റെ റിപ്പോർട്ട് സംപ്രേക്ഷണം ചെയ്തതിനു ശേഷം തന്നെ ആരോ പിന്തുടരുന്നതായി സംശയം ഉണ്ടെന്നും തന്നെ ഉപദ്രവിക്കാൻ മദ്യമാഫിയ പദ്ധതിയിടുന്നതായി തനിക്ക് അറിവ് ലഭിച്ചതായും സുലഭ് തന്റെ പരാതിയിൽ പറഞ്ഞിരുന്നു.
പൊലീസിന്റെ വിശദീകരണം അനുസരിച്ച് രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സുലഭ് തന്റെ ഇരുചക്രവാഹനത്തിൽ നിന്നും വീഴുകയും തല കല്ലിൽ തട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറച്ച് തൊഴിലാളികൾ വഴിയിൽ കിടക്കുന്ന സുലഭിനെ ആശുപത്രിയിലാക്കുകയും കൂട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ സുലഭ് മരണമടഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളിൽ സുലഭിന്റെ മുഖത്ത് മുറിവുകൾ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങൾ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച നിലയിലുമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സുലഭ് സഞ്ചരിച്ചിരുന്ന ബൈക്ക് വഴിവക്കിലുള്ള കുഴൽകിണറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ പ്രാതാപ്ഗർഹ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പറഞ്ഞു. സുലഭ് നൽകിയ പരാതിയെകുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ദ്വിവേദി അറിയിച്ചു.