ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസി.പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

കൊച്ചി / ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. ഇന്നലെ ചോദ്യം ചെയ്യാൻ ആയി വരാൻ നിർദേശിച്ചിരുന്നെങ്കിലും അയ്യപ്പൻ ഹാജരായിരുന്നില്ല. ഫോണിൽ വിളിച്ചു പറയുകയായിരുന്നെന്നും, നോട്ടീസ് നൽകിയാൽ ഹാജരാകുന്ന കാര്യം ആലോചിക്കാമെന്നുമാണ് അയ്യപ്പൻ പ്രതികരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അയ്യപ്പന് ദേശീയ അന്വേഷണ ഏജൻസി ആയ കസ്റ്റംസ് നോട്ടീസ് നല്‍കി വിളിപ്പിച്ചിരിക്കുന്നത്.
സ്വപ്ന, സന്ദീപ് എന്നിവർ നല്‍കിയ രഹസ്യമൊഴിയില്‍ സ്പീക്കറിനെ കുറിച്ചും സ്പീക്കറുടെ ഓഫീസിനെ കുറിച്ചും മൊഴി നൽകിയിരുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലേക്ക് കൂടി വ്യാപിപ്പിച്ചത്. സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ച് ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്. ഡോളർ കടത്തിന് ഏതെങ്കിലും വിധത്തില്‍ സ്പീക്കറെയോ സ്പീക്കറുടെ ഓഫീസിനെയോ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിച്ച് വരുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളർ കടത്തിയതായി കസ്റ്റംസിന് വ്യക്തമായ വിവരം ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവർമാരെ ചോദ്യംചെയ്തിരുന്നു. അറ്റാഷയുടേയും കോണ്‍സുല്‍ ജനറലിന്‍റെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്തത്. അസിറ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെയും ചൊവ്വാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുകയുണ്ടായി. സ്പീക്കറുടെ ഓഫീസിലെ പ്രധാനിയായ അയ്യപ്പനെ ചോദ്യം ചെയ്തതിന് ശേഷം സ്പീക്കറിലേക്കും ചോദ്യം ചെയ്യല്‍ എത്തുമെന്നാണ് വിവരം.