തൃണമൂലിനായി കളത്തിലിറങ്ങി ജയ ബച്ചൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി ബോളിവുഡ് താരവും സമാജ്വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ . ഞായറാഴ്ച രാത്രിയോടെ കൊൽക്കത്തയിലെത്തിയ താരം ടോളിഗഞ്ച് എം.എൽ.എയും സ്ഥാനാർഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി വോട്ടഭ്യർത്ഥിക്കും. കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയാണ് അരൂപിൻറെ എതിരാളി. ബംഗാളിന് വേണ്ടത് ബംഗാളിൻറെ മകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബൽപുർ സ്വദേശിയാണ് ജയ ബച്ചൻ.
എന്നാൽ കൊൽക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ച്. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ് അങ്ങനെയൊരു പേര്. അതിനാൽ തന്നെ താരത്തിളക്കം പ്രചാരണത്തിന് കൊഴുപ്പേകുമെന്നാണ് ഇരുപാർട്ടികളുടെയും വിശ്വാസം. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളിൽ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു.
ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാൻ കാരണം. അഖിലേഷ് യാദവിനൊപ്പം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി. ബി.ജെ.പിക്കെതിരെ പോരാടാൻ മമത ദീദിയെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ചുമതലയെന്നായിരുന്നു പ്രതികരണം.