ധര്‍മജനെ നേരിട്ട് വിളിച്ചു, ഉചിതമായ നടപടിയെടുക്കും: കെ. സുധാകരന്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നനിലയില്‍ കെപിസിസിക്ക് നല്‍കിയ പരാതിയില്‍ ഒരു മറുപടി പറയാന്‍ പോലുമുള്ള മര്യാദ മുന്‍ കെപിസിസി പ്രസിഡന്റ് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയില്‍ ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ധര്‍മജനെ നേരിട്ടു വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് സുധാകരന്‍ പറഞ്ഞു.
ധര്‍മജന്‍ പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍നിന്ന് നീതികിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഇടതുപക്ഷമായിരുന്നെങ്കില്‍ പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമായിരുന്നുവെന്നും ധര്‍മജന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് വിവാദമാണ് ധര്‍മജന്‍ പ്രധാനമായും ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസമാണ് ശ്രീ ധര്‍മജന്‍ ബോള്‍ഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നല്‍കിയ അഭിമുഖം ശ്രദ്ധയില്‍ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാന്‍ ധര്‍മജനെ നേരിട്ടു വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവര്‍ത്തകര്‍ സൂചിപ്പിക്കുകയുണ്ടായി.കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വര്‍ഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. നാഷണല്‍ അവാര്‍ഡ് ജേതാവായ സലീംകുമാര്‍, ഐ.എഫ്.എഫ്.കെ യോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകള്‍ക്ക് മുന്‍പ് നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്‍്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടതും സിപിഎം എത്തി നില്‍ക്കുന്ന സാംസ്കാരിക ജീര്‍ണത വിളിച്ചോതുന്ന സംഭവങ്ങളാണ് .
രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങള്‍ മലയാളികള്‍ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികര്‍ക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നില്‍ക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്.
ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളില്‍ പേറുന്ന ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്‍്റെ ശബ്ദമാകാന്‍ കലാകാരന്‍മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും കടന്നു വരുമ്ബോള്‍ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു.