കേരള ബാർ കൗൺസിലിൽ ഏഴുകോടി രൂപയുടെ അഴിമതി.

കൊച്ചി/ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള ബാർ കൗൺസിലിന്റെ നടത്തിപ്പിൽ ഏഴുകോടി രൂപയുടെ അഴിമതി. ഇതു മായി ബന്ധപെട്ടു സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 27 ന് ഹൈക്കോടതി വാദം കേൾക്കാനിരിക്കുകയാണ്.
തലശേരി സ്വദേശിയും അഭിഭാഷകനുമായ സി.ജി.അരുൺ അഡ്വ ടി ആസിഫലി വഴി നൽകിയ ഹർജിയാണ് ഹൈക്കോടതി 27 ന് വീണ്ടും പരിഗണിക്കാനിരിക്കുന്നത്.
ഓഡിറ്റ് നടത്താതെ വിവിധ കാലയളവിൽ ബാർ കൗൺസിലിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അഴിമതി പുറത്തുകൊണ്ടു വരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അരുൺ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.
2012 ലെ കണക്ക് രേഖപ്പെടുത്താൻ 2015 ൽ ബുക്ക് വാങ്ങിയതായും ഇത് കണക്കിൽ കൃത്രിമം കാണിക്കാനാണെന്ന് ബോധ്യപ്പെടുമെന്നും,
നിലവിൽ നടക്കുന്ന അന്വേഷണം അക്കൗണ്ടൻറിൽ മാത്രം ഒതുങ്ങുന്നതാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ബാർ കൗൺസിലിൻറെ സകല വസ്തുവകകളുടെയും കസ്റ്റോഡിയൻ ബാർ കൗൺസിൽ സെക്രട്ടറിയാണ്. അക്കൗണ്ടൻറ് വെറും ഒരു ജീവനക്കാരൻ മാത്രമാണ്. കൃത്രിമം നടത്തിയ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, സിബിഐ ഡയറക്ടർ എന്നിവരുൾപ്പെടെ 10 പേരെ എതിർ കക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്. വിജിലൻസ് അന്വേഷണത്തിനിടയിൽ സസ്പെൻഡ് ചെയ്തിരുന്ന ബാർ കൗൺസിൽ ഉദ്യോഗസ്ഥനെ പിന്നീടു തിരിച്ചെടുത്തതായും ആരോപണം ഉയർന്നിട്ടുണ്ട്. അഭിഭാഷകരുടെ വെൽഫെയർ ഫണ്ട് ഉൾപ്പടെ ഗുരുതരമായ ക്രമക്കേടുകളാണ് ബാർ കൗൺസിലിനെതിരേ ഉയർന്നിട്ടുള്ളതെന്നും പരാതിക്കാരൻ പറയുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർ കൗൺസിലിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 അഭിഭാഷകരാണുള്ളത്. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയാണ് ഇതിലേക്ക് അംഗങ്ങൾ സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത്.