പ്രസിഡന്റഷ്യൽ ഭരണം കൊണ്ട് വരണം; ‘ചുട്ടുകൊല്ലുന്നു, റേപ്പ് ചെയ്യുന്നു, എന്താണ് ഹിന്ദുക്കൾ ചെയ്തത്? ട്വിറ്റർ വിലക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കങ്കണ
ബംഗാളിലെ ആക്രമണങ്ങൾക്കെതിരെ ബിജെപി നേതാക്കൾ. തൃണമൂൽ പ്രവർത്തകർ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഗുജറാത്ത് കലാപം പോലെ വർഗീയത കലർത്തി ഹിന്ദുക്കളുടെ ജീവൻ അപകടത്തിലാണെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യുന്നത്.
നടി കങ്കണ റണാവത്ത് ബംഗാളിൽ ആക്രമണം അഴിച്ചു വിടാനും, പ്രസിഡന്റഷ്യൽ ഭരണം കൊണ്ട് വരണമെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അവരെ ട്വിറ്റർ വിലക്കുകയും ചെയ്തു. എന്നാൽ തന്റെ വിദ്വേഷ പ്രചരണം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയും, ഫേസ്ബുക്കിലൂടെയുമാണ് നടി നടത്തികൊണ്ടിരിക്കുന്നത്.
ബംഗാളിൽ മമത ബാനർജിയുടെ അനുയായികൾ നിരവധി ഹിന്ദുക്കളെ ചുട്ടുകൊല്ലുകയും, സ്ത്രീകളെ റേപ്പ് ചെയ്യുകയുമാണെന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. 1947ലെ ബംഗാൾ കൂട്ടക്കൊല ആവർത്തിക്കുകയാണ് ഹിറ്റലർ മമത എന്ന പോസ്റ്റ് പങ്കുവെച്ചാണ് നടി ഇക്കാര്യം കുറിച്ചത്. ആരും തന്നെ ഈ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നില്ലെന്നും കങ്കണ പറയുന്നു.
‘ഒരുപാട് പേരെ കൊല്ലുന്നു, റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു. എന്താണ് ഹിന്ദുക്കൾ ചെയ്തത്? എല്ലാവരും നിശ്ബദരായി ഇരിക്കുകയാണ്. കാണികൾ കരുതുന്നത് ഇത് ഞങ്ങളല്ലല്ലോ എന്നാണ്. എന്നാൽ അടുത്ത ദിവസം അവരായിരിക്കും ഇരകൾ’
ഇതിന് മുമ്പ് കങ്കണ ബംഗാളിൽ ആക്രമണങ്ങൾ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ‘ബംഗാൾ ബേണിങ്ങ് ‘ എന്ന സൈബർ ക്യാംപെയിനിന്റെ ഭാഗമായിരുന്നു. ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടി മമത ബാനർജിയെ രാക്ഷസി എന്ന വിളിച്ചിരുന്നു. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.