കരിപ്പൂര്‍ വിമാനാപകടം: നഷ്ടപരിഹാരം 660 കോടി രൂപ.

ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയുമായി കരിപ്പൂർ വിമാനാപകടത്തിലെ നഷ്ടപരിഹാര തുക പ്രഖ്യാപിച്ചു. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക.
വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് പ്രാഥമിക ഇൻഷൂറർ. അതിനാൽ തന്നെ യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്.ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്.ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിനീങ്ങി അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.