കേരളത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചത്ത് കിടക്കുന്നു, സുരേന്ദ്രൻ.

കേരളത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചത്ത് കിടക്കുകയാണെന്നും, കേരള പൊലീസിന് അകത്തെ ഭീകരവാദ സാന്നിദ്ധ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി അൽഖ്വയ്‌ദ ഭീകരർ പിടിയിലായതോടെ വർഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകൾ കേരളത്തിലുണ്ടെന്നത് ആശങ്കാജനകമാണ്. മത ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറി. മാറി മാറി വരുന്ന സർക്കാരുകൾ ഭീകരവാദ ശക്തികളോട് മൃദുസമീപനം കാണിക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനം തീവ്രവാദികളുടെ ഒളിത്താവളമായി മാറിയതെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു.
ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുണ്ടായിട്ടും അത് കണ്ടുപിടിക്കാനുളള ഒരു നടപടിയും കേരളത്തിൽ ഉണ്ടായില്ല. വിവിധ ഇന്റലിജൻസ് ഏജൻസികളും കേന്ദ്രസർക്കാരും നൽകിയ മുന്നറിയിപ്പുകൾ കേരളം ചെവികൊണ്ടില്ല. കേരള പൊലീസ് ആസ്ഥാനത്തെ സുപ്രധാന മെയിലുകൾ ചോർത്തിയ ഷാജഹാൻ എന്നയാളെ സർവ്വീസിൽ തിരിച്ചെടുത്ത സർക്കാരാണിത്. സുരേന്ദ്രൻ പറഞ്ഞു.
മുസ്ലീങ്ങൾ രണ്ടാംകിട പൗരന്മാരാണെന്ന ഇരവാദം പ്രചരിപ്പിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും. അരക്ഷിത ബോധം ഭരിക്കുന്ന പാർട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കുകയാണ്. പെരുമ്പാവൂർ ഭാഗത്ത് തീവ്രവാദികൾക്ക് അതിഥിതൊഴിലാളികളെന്ന പേരിൽ റേഷൻ കാർഡ് നൽകുകയാണ് ഈ സർക്കാർ. അവർക്ക് ഇലക്ഷൻ ഐ.ഡി കാർഡും കൊടുക്കുന്നുണ്ട്. സുരേന്ദ്രൻ കുറ്റപ്പെടുത്തി.