Latest NewsNationalNews

കൊക്കെയിന്‍ പിടികൂടിയ സംഭവത്തില്‍ മ‌റ്റൊരു ബിജെപി നേതാവ് കൂടി അറസ്‌റ്റില്‍

കല്‍ക്കത്ത: കാറില്‍ കൊക്കെയിനുമായി ബിജെപി യുവ നേതാവിനെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പശ്‌ചിമ ബംഗാളില്‍ മ‌റ്റൊരു ബിജെപി നേതാവ് കൂടി പിടിയിലായി. ബിജെപി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാഷ് വിജയ്‌ വര്‍ഗീയയുടെ അടുത്ത അനുയായിയും സംസ്ഥാന കമ്മി‌റ്റി അംഗവുമായ രാകേഷ് സിംഗാണ് അറസ്‌റ്റിലായത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പമേല ഗോസ്വാമിയും മ‌റ്റൊരു ബിജെപി പ്രവര്‍ത്തകനും മയക്കുമരുന്നുമായി അറസ്‌റ്റിലായത്.

എന്നാല്‍ താന്‍ ചതിക്കപ്പെട്ടതാണെന്നും സംഭവത്തിന് കാരണം രാകേഷ് സിംഗാണെന്ന് പമേല അന്ന് അറസ്‌റ്റിനിടെ പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം തനിക്ക്നേരെ വരാനിടയുള‌ളതറിഞ്ഞ് സംസ്ഥാനം വിടാനൊരുങ്ങുന്നതിനിടെയാണ് ബംഗാള്‍ ഡി‌റ്റ‌ക്‌ടീവ് വകുപ്പ് രാകേഷ് സിംഗിനെ പിടികൂടിയത്. കിഴക്കന്‍ ബര്‍ദ്ധമാന്‍ ജില്ലയിലെ ഗല്‍സി പൊലീസ് സ്‌റ്റേഷനിലാണ് രാകേഷ് സിംഗ് ഇപ്പോള്‍.

രാകേഷ് സിംഗിനെ അറസ്‌റ്റ് ചെയ്യാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയെങ്കിലും ഇയാളുടെ മക്കള്‍ പൊലീസിനെ തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘ‌ര്‍ഷത്തില്‍ രാകേഷ് സിംഗിനൊപ്പം രണ്ട് മക്കളായ സുവം സിംഗ്(25), സാഹേബ് സിംഗ്(21) എന്നിവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാല്‍ വാറണ്ട് പോലുമില്ലാതെയാണ് പൊലീസ് അതിക്രമം കാട്ടിയതെന്നും ഇതിനെതിരെ ശക്തമായി പൊരുതുമെന്നും രാകേഷ് സിംഗിന്റെ മകള്‍ അറിയിച്ചു. ഇരുനൂറോളം പൊലീസുകാരാണ് രാകേഷിനെ അറസ്‌റ്റ് ചെയ്യാനെത്തിയത്.

എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാത്തതിനാലാണ് രാകേഷ് സിംഗിനെ ബലം പ്രയോഗിച്ച്‌ അറസ്‌റ്ര് ചെയ്‌തതെന്നാണ് ബംഗാള്‍ പൊലീസിന്റെ വാദം. ഇതിനിടെ പമേല ഗോസ്വാമി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി രാകേഷ് സിംഗ് മുന്‍പ് ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button