കൊടും വിഷം ഉപയോഗിച്ച് ഐ എസ് ആർ ഒ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താൻ ശ്രമിച്ചു.

ന്യൂഡൽഹി / കൊടും വിഷം പ്രയോഗിച്ച് മൂന്ന് വർഷം മുൻപ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഐഎസ്ആർഒ ശാസ്‌ത്രജ്ഞന്റെ വെളിപ്പെടുത്തൽ. ഐഎസ്ആർഒയിലെ മുതിർന്ന ഉപദേഷ്‌ടാവായ തപൻ മിശ്രയുടേതാണ് ഈ വെളിപ്പെടുത്തൽ. ജനുവരി അവസാനം വിരമിക്കാനിരിക്കെയാണ് മിശ്രയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ദോശയ്‌ക്കൊപ്പം വിളമ്പിയ ചമ്മന്തിയിലും തുടർന്ന് നൽകിയ ലഘുഭക്ഷണത്തിലും വിഷം ചേർത്ത് 2017 മേയ് 23 നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മിശ്ര പറഞ്ഞിരിക്കുന്നത്. ഉഗ്ര വിഷമായ ആഴ്‌സനിക്ക് ട്രയോക്‌സൈഡാണ് തനിക്ക് നൽകിയിരുന്നതെന്നും തപൻ മിശ്ര വെളിപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ളിക്കേഷൻ സെന്ററിൽ ഡയറക്‌ടറായി മിശ്ര ജോലി നോക്കിയിട്ടുണ്ട്. ഭകഷണം കഴിച്ച ശേഷം രൂക്ഷമായ ശ്വാസതടസവും ത്വക്കിൽ അസ്വസ്ഥതയും ഫംഗൽ രോഗബാധയുമുണ്ടായെന്നും, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തന്നോട് ആഴ്‌സനിക് വിഷം ഉളളിൽ ചെന്നതെന്ന് അറിയിച്ചതായും, വൈദ്യസഹായത്തിന് സഹായിചെന്നും മിശ്ര പറഞ്ഞിട്ടുണ്ട്. ഡൽഹി എയിംസിലാണ് മിശ്രയെ അപ്പോൾ ചികിത്സിച്ചതെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. തനിക്ക് എതിരെ നടന്ന വധശ്രമം ഒരു ചാര പ്രവർത്തനത്തിന്റെ ഭാഗമാണെന്നു കരുതുന്നതായും, സംഭവം കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നുമാണ് തപൻ മിശ്ര ആവശ്യപ്പെട്ടിട്ടുള്ളത്. ഐ.എസ്.ആർ.ഒ അധികൃതർ മിശ്രയുടെ വെളിപ്പെടുത്തലിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.