Kerala NewsLatest News

തന്നെ ജയിലില്‍ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷനെന്ന് കൊടി സുനിയുടെ മൊഴി

തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി.പി. വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ മൊഴി. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്നും കൊടി സുനി പറയുന്നു. താന്‍ ഇത് അറിഞ്ഞതിനാല്‍ ക്വട്ടേഷന്‍ നടന്നില്ലെന്നും കൊടി സുനി വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച്‌ അന്വേഷിക്കാനെത്തിയ ഉത്തരമേഖല ജയില്‍ ഡി.െഎ.ജിക്ക് മൊഴി നല്‍കി.

ജയില്‍ സൂപ്രണ്ടിന്‍റെ ഓഫിസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അയ്യന്തോള്‍ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണത്രെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നാളെ ഉത്തരമേഖല ജയില്‍ ഡി.ഐ.ജി പൂജപ്പുരയിലെത്തി റഷീദിന്‍റെ മൊഴിയെടുക്കും.

കൊടി സുനിയുടെയും റഷീദിന്‍റെയും ഫോണ്‍ വിളികള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി അന്വേഷണം നടത്തുന്നത്. ജയിലില്‍ തടവുകാരുടെ ഫോണ്‍ വിളി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിയ്യൂര്‍ സന്ദര്‍ശിച്ച ജയില്‍ ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. ഫോണ്‍ ഉപയോഗം പിടികൂടിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വരും. തടവുകാരുടെ സ്വാധീനം ഭയന്ന് മൃദുസമീപനം പാടില്ലെന്നും അദ്ദേഹം ജയില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button