‘പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ല, പാർട്ടിക്ക് എല്ലാവരും സഖാക്കൾ’ കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ലെന്ന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്യാപ്റ്റൻ പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റൻ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
വിശേഷണങ്ങൾ നൽകുന്നത് വ്യക്തികളാണ്. അതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിക്ക് എല്ലാവരും സഖാക്കൾ ആണ്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ആണ്, അല്ലാതെ മുഖ്യമന്ത്രി അല്ല എന്നും കോടിയേരി പറഞ്ഞു.
വടകര എൽ.ഡി.എഫിൻറെ ഉറച്ച സീറ്റാണെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കോടിയേരി വ്യക്തമാക്കി. സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി തുറന്നടിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.
‘ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതുണ്ട്. ഏറ്റവും കൂടുതൽ അക്രമത്തിനു ഇരകളായത് സി.പി.എമ്മാണ്’ കോടിയേരി കൂട്ടിച്ചേർത്തു. മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിൻറെ കൊടിയാണ് രമ ഇപ്പോൾ പിടിക്കുന്നതെന്നും കോടിയേരി വിമർശിച്ചു.