ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാദ്ധ്യത,കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം.

തിരുവനന്തപുരം / ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചൊവ്വാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ചു ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച മുതൽ കേരളത്തിൽ മഴശ ക്തമാകും. വെള്ളപ്പൊക്കം, കടൽകയറ്റം,മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരികയാണ്. കനത്ത മഴ തുടർന്നാൽ ചെറിയ അണക്കെട്ടു കൾ തുറക്കും. കേരളത്തിന്റെ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. കടലിൽ പോയവർക്ക് തിരിച്ചെത്താൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയുടെ സാദ്ധ്യത വ്യാഴാഴ്ച ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.