പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതി

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതിക്ക് ചുമതല നൽകി. സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷണത്തിന് നേതൃത്വം വഹിക്കും. ഫോൺ ചോർച്ചയ്ക്ക് പിന്നിൽ പ്രാദേശിക വിഭാഗീയതയുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് അന്വേഷണം ആരംഭിച്ചത്. റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി പാലോട് രവിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയം വീണ്ടും ഗൗരവത്തിൽ പരിഗണിക്കുകയാണ്.
അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ എൻ. ശക്തൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചുമതലയേൽക്കും. വിവാദത്തിൽ കുടുങ്ങിയ പാലോട് രവി രാജിവച്ചതിനുശേഷമാണ് എൻ. ശക്തന് താൽക്കാലിക ചുമതല നൽകിയത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന നടത്തി സ്ഥിരാധ്യക്ഷനെ നിയമിക്കാനാണ് കെപിസിസിയുടെ തീരുമാനം. പാലോട് രവി തെറ്റ് ചെയ്യാതെയും ശിക്ഷ അനുഭവിക്കേണ്ടിവന്നുവെന്നാണ് എൻ. ശക്തന്റെ ആദ്യ പ്രതികരണം. രാജിക്ക് ശേഷം പാലോട് രവി ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
Tag: KPCC disciplinary committee to investigate Palode Ravi’s controversial phone conversation