സ്വർണ്ണക്കടത്തു പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു

സ്വർണ്ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.സ്വപ്നയെ അട്ടക്കുളങ്ങളര വനിതാ ജയിലിലും സന്ദീപ് നായരെ പൂജപ്പുര സെൻട്രൽ ജയിലിലുമാണ് എത്തിച്ചത്. കൊഫേപോസ നിയമം ചുമത്തിയതിനെ തുടർന്നാണ് ജയിൽ മാറ്റം.
സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കാൻ കഴിയും. പ്രതികൾക്ക് അതുവരെ ജാമ്യവും ലഭിക്കില്ല. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്റെ വാദം ശരിവെച്ചാണ് കൊഫേപോസ ചുമത്തിയത്.
അതേസമയം ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. ലൈഫ് മിഷൻ അഴിമതിക്കേസിൽ മൊഴികളും രേഖകളും ഏറെ കുറേ വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു. ലൈഫ് മിഷൻ സിഇഒ യുവി ജോസ്, ലൈഫ്മിഷനിലെ എഞ്ചിനിയർമാർ, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥർ, മുൻ കൺസൾട്ടന്റ് ഹാബിറ്റാറ്റ് ശങ്കർ, യുണിടാക് ഉടമ സന്തോഷ് ഈപ്പൻ, ഇടനിലക്കാരനായി പ്രവർത്തിച്ച യദു, പണമിടപാട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കർ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.