ലോക്ഡൗണിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ കുവൈറ്റ് റദ്ദാക്കി.

വിദേശ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ കുവൈറ്റ് റദ്ദാക്കി. ഇവര്‍ക്കു നല്‍കിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാന്‍ കാരണമെന്നു താമസകാര്യ വിഭാഗം അറിയിച്ചു.
ഇനി പുതിയ വീസയില്‍ മാത്രമേ ഇത്തരക്കാര്‍ക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹമദ് റഷീദ് അല്‍ തവാല അറിയിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ വീസ പുതുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് സാവകാശം നല്‍കിയിരുന്നതാണ്. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയിരുന്നു.1.3 ലക്ഷത്തോളം നിയമലംഘകര്‍ നിലവില്‍ രാജ്യത്തുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും താമസ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു. നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേര്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. ബാക്കിയുള്ളവർ ഇപ്പോഴും രാജ്യത്തുണ്ട്.