ബംഗളുരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കഴിഞ്ഞ യുവതിയെയും മക്കളെയും വീട്ടുകാർ കൈയ്യൊഴിഞ്ഞതോടെ നടുത്തെരുവിലായി.

ബംഗളുരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയാറാകാതെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞു. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ നടുത്തെരുവിൽ ഒറ്റപ്പെട്ടുപോയത്.ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്‌സ് ആയി ജോലിനോക്കിവന്നിരുന്ന യുവതി, കുട്ടികളുമായി രണ്ടാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തുന്നത്. പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെയും മക്കളെയും കൊണ്ടുപോയത് യുവതിയുടെ വീട്ടിലേക്കായിരുന്നു.
യുവതിയുടെ വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം ഇയാള്‍ പോയി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല തുടര്‍ന്ന് ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടർന്ന് കലക്ടറേറ്റില്‍ എത്തി ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ അവസ്ഥ അറിയിച്ചു. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാനും തയ്യാറായില്ല. എല്ലാവഴികളും അടഞ്ഞതോടെ ആനി ബാബു ഇടപെട്ട് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ താല്‍ക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.