കരിയാത്തുംപാറയില്‍ ഉരുള്‍പൊട്ടി ആളപായമില്ല. വൻ കൃഷിനാശം.

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ കരിയാത്തുംപാറയില്‍ ഉരുള്‍പൊട്ടി ആളപായമില്ല.വൻ കൃഷിനാശമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കരിയാത്തുംപാറ മീന്‍മുട്ടി വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പാറക്കെട്ടുകള്‍ അടര്‍ന്ന് താഴേക്ക് താഴേക്ക് വീഴാമെന്ന നിലയിലാണുള്ളത്. താഴ്ഭാഗത്ത് താമസിക്കുന്ന നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.


പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയില്‍ കനത്തമഴയില്‍ തിങ്കളാഴ്ച വൈകിട്ട് രണ്ടു വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. സൈലന്‍റ് വാലി വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നുണ്ട്. കുന്തിപ്പുഴയുടെയും, നെല്ലിപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.സംസ്ഥാനത്ത് പലയിടത്തും മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും മഴയില്‍ കനത്ത നാശനഷ്ടം. കോഴിക്കോട് കരിയാത്തുംപാറയില്‍ ഉരുള്‍പൊട്ടി കൃഷിനാശമുണ്ടായി. പാലക്കാട് വീടുകള്‍ തകര്‍ന്നു. എറണാകുളം ചെല്ലാനത്തും ആലപ്പുഴയിലും കടലാക്രമണം രൂക്ഷമാണ്. എറണാകുളം ചെല്ലാനത്ത് രണ്ടു ദിവസമായി ശക്തമായ കടലാക്രമണ ഭീക്ഷണിയിലാണ്. ആലപ്പുഴയില്‍ ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരങ്ങളും കടലാക്രമണ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായുണ്ടായ കടലാക്രമണത്തില്‍ പത്ത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുള്ളതായിട്ടാണ് റിപ്പോർട്ട്.