കരിപ്പൂരിൽ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ‘ഇ’ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ക്കാണു കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാന അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്ട് ഇറങ്ങേണ്ട വലിയ വിമനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലായിരിക്കും ഇനി ഇറങ്ങുക.
സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വലിയ വിമാനം ഇതോടെ കൊച്ചിയിലായിരിക്കും ഇറങ്ങുകയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് കരിപ്പൂരിലേക്ക് നിലവില്‍ വലിയ വിമാന സര്‍വീസ് നടത്തുന്നത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‘സി’ ശ്രേണിയിലുള്ള ചെറുവിമാനമാണ്. ഇത്തരം വിമാനങ്ങള്‍ക്ക് റണ്‍വേയുടെ നീളം 1600 മീറ്റര്‍ മതിയാകും. കരിപ്പൂരില്‍ 2700 മീറ്റര്‍ റണ്‍വേയുണ്ട്. എന്നാല്‍, ഇത് ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അപര്യാപ്തമാണ്.