ചീറിപ്പായും നാഗിന്റെ അന്തിമ പരീക്ഷണം വിജയകരം.

പൊഖ്റാൻ/ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മിസൈലിന്റെ അന്തിമ പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ,ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള, നാഗ് മിസൈലുകൾ ഉടൻ സൈന്യത്തിനു കൈമാറും. രാജസ്ഥാനിലെ പൊഖ്റാനിൽ പുലർച്ചെ 6.45ന് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം വിജയകരമായി നടന്നതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)ഔദ്യോഗികമായി അറിയിച്ചു.
ഇതിനു മുൻപ് പൊഖ്റാനിൽ നടത്തിയ നാഗ് മിസൈലിന്റെ മൂന്ന് പരീക്ഷണങ്ങളും വിജയകരമായിരുന്നു. അത്യാധുനിക ടാങ്കുകളും കവചിത വാഹനങ്ങളും തകർക്കാൻ ശേഷിയുള്ള മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടു കൂടി സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കുന്നതാണ്.
ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽ പെട്ട അത്യാധുനിക ടാങ്ക് വേധ മിസൈലാണ് നാഗ്. പകലും രാത്രിയിലും ഒരേ പോലെ ശത്രുക്കളുടെ ടാങ്കുകളെ ആക്രമിച്ചു തകർക്കാൻ ശേഷിയുള്ള നാഗ് മിസൈൽ വിജയകരമായി പപരീക്ഷിക്കാൻ കഴിഞ്ഞത് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ വൻ കുതിച്ചു ചാട്ടമായാണ് കാണുന്നത്.
ആകാശത്തും നിന്നും ഭൂമിയിൽ നിന്നും ഒരേ പോലെ നാഗ് മിസൈൽ തൊടുക്കാൻ കഴിയും.ഇതിന്റെ ദൂരപരിധി 4–7 കിലോമീറ്ററാണ്. തെർമൽ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിർണയിച്ച് ആക്രമണം നടത്തുന്നതിനാൽ വിക്ഷേപിക്കുന്നതിനു മുൻപും ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പു വരുത്താനും കഴിയും. ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായതിനു തൊട്ടുപിന്നാലെ ഇന്ത്യക്ക് ഇസ്രയേലില്‍നിന്ന് 200 സ്‌പൈക്ക് ടാങ്ക്‌വേധ മിസൈലുകള്‍ വാങ്ങേണ്ടിവന്നിരുന്നു. നാഗ് മിസൈല്‍ വിജയകരമായതോടെ ടാങ്ക് വേധ മിസൈലുകളുടെ കാര്യത്തിലും ഇന്ത്യ സ്വയംപര്യാപ്തമാകും.