ശിവശങ്കറിന്റെ കസ്റ്റഡി ഇഡി നീട്ടിചോദിക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അഞ്ചാം പ്രതിയാക്കിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇഡി വ്യാഴാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കേസിലെ പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടണമെന്നാണ് ഇഡി ആവശ്യപ്പെടുക. ശിവശങ്കറിനെ കൂടാതെ മറ്റു പ്രതികളെയും ചോദ്യം ചെയ്ത തീർന്നിട്ടില്ലെന്നാണ് ഇഡി കോടതിയിൽ പറയുക. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന് ഇഡി കോടതിയെ അറിയിക്കും. ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കാത്തിരിക്കുകയാണ്. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.