പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാനിലെ വൈദിക കോടതി
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസി സമൂഹത്തിൽ നിന്നും പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാൻ. വത്തിക്കാനിലെ സഭാ കോടതിയാണ് സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത വൈദിക കോടതിയായ അപ്പൊസ് തോലിക് സെന്യൂരയുടേതാണ് നടപടി.
കേരളത്തിലെ സന്ന്യാസി സമൂഹത്തിൻറെ ചുമതല വഹിക്കുന്ന ഫ്രാൻസിസ്ൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കേരളത്തിലെ കന്യാസ്ത്രീകൾക്ക് അയച്ച കത്തിലാണ് ഹർജി വത്തിക്കാൻ തള്ളിയെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഭാ നിയമങ്ങളും സന്ന്യാസ ചട്ടങ്ങളും ലംഘിച്ചു എന്നതിൻ്റെ പേരിലായിരുന്നു ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. സഭയുടെ തീരുമാനം പിന്നീട് വത്തിക്കാൻ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ലൂസി അപ്പീൽ പോയത്.
അതേസമയം, തൻറെ ഭാഗം കേൾക്കാതെയാണ് തന്നെ സഭയിൽ നിന്നും പുറത്താക്കിയതെന്ന് ലൂസി കളപ്പുരയ്‌ക്കൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം മുമ്ബ് തനിക്ക് വത്തിക്കാനിൽ നിന്നുമെന്ന പേരിൽ ഒരു കത്ത് കിട്ടിയിരുന്നു. അപ്പീൽ തള്ളിയതായി തൻറെ അഭിഭാഷകൻ ഇതുവരെ അറിയിച്ചില്ല. സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇത്. ഇരയും പരാതിക്കാരിയുമായ തന്നെ കേൾക്കാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കകം മഠത്തിൽ നിന്നും പോകണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ലൂസി കളപ്പുരയ്‌ക്കൽ പറഞ്ഞു.