മഹാരാഷ്ട്രയിൽ കൊറോണയ്ക്ക് പിന്നാലെ ജീവൻ കവർന്ന് അപകടകരമായ ഫംഗൽ ബാധ
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗ മുക്തരായവരിൽ അപകടകരമായ ഫംഗസ് ബാധ ക്രമാതീതമായി വർധിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോർമൈകോസിസ് എന്ന രോഗം ബാധിച്ച രണ്ടായിരം പേർ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു.
കൊറോണ മുക്തരായ എട്ടുപേരാണ് മ്യുകോർമൈകോസിസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചത്. 200 പേർക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മഹാരാഷ്ട്രയ്ക്കു പുറമേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മ്യുകോർമൈകോസിസ് റിപ്പോർട്ട് ചെയ്തിരുന്നു.
കണ്ണ്, കവിൾ എന്നിവടങ്ങളിലെ നീർവീക്കം, മൂക്കിലെ തടസ്സം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസ്സം, ഛർദ്ദി തുടങ്ങിയവയാണ് മ്യൂക്കോർമിസെറ്റസിന്റെ ലക്ഷണങ്ങൾ. നമുക്ക് ചുറ്റുമുള്ള മ്യൂക്കോർമിസെറ്റസ് എന്ന ഒരു തരം പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോർമൈകോസിസ്.
ആരോഗ്യപ്രശ്നങ്ങളുള്ളവർ, ശരീരത്തിന്റെ പ്രതിരോധ ശേഷിയ്ക്കായി മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആർ) ഡയറക്ടർ ഡോ. തത്യാറാവു ലഹാനെ ചൂണ്ടിക്കാട്ടി. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തിൽ രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
മ്യുകോർമൈകോസിസ് രോഗബാധയുള്ളവരെ പ്രത്യേക വാർഡുകളിലായാണ് ചികിത്സിക്കുന്നതെന്നും ഇവരുടെ ചികിത്സ മഹാത്മാ ജ്യോതിബ ഫുലെ ആരോഗ്യയോജനപ്രകാരം സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മ്യുകോർമൈകോസിസ് ബാധിതർക്ക് 14 കുത്തിവയ്പ് ആവശ്യമായി വരുമെന്നും ഇതിന് ഭാരിച്ച ചെലവുണ്ടെന്നും മന്ത്രി പറഞ്ഞു