മൊസാംബിക്കിൽ ബോട്ട് അപകടത്തിൽ മലയാളി മരിച്ചു

മൊസാംബിക്കിൽ ബോട്ട് അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരിച്ചത്. ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ക്രൂ മാറ്റത്തിനിടെ കടലിൽ വീണതോടെയാണ് അപകടം ഉണ്ടായത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
സീ ക്വസ്റ്റ് എന്ന സ്കോർപിയോ മാരൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു നടുവിലക്കര ഗംഗയിൽ രാധാകൃഷ്ണപിള്ളയുടെയും ഷീലയുടെയും മകൻ ശ്രീരാഗ്. മൂന്നു വർഷമായി മൊസാംബിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും ജോലിക്കായി പുറപ്പെട്ടത്. ചൊവ്വാഴ്ചയാണ് കുടുംബത്തോട് അവസാനമായി ഫോൺ വഴി സംസാരിച്ചത്. ഭാര്യ: ജിത്തു. മക്കൾ: അനശ്വര (9), അതിഥി (5).
അതേസമയം, അതേ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന എടയ്ക്കാട്ടുവയൽ വെളിയനാട് സ്വദേശിയായ ഇന്ദ്രജിത്തിനായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. സന്തോഷ്–ഷീന ദമ്പതികളുടെ മകനായ ഇന്ദ്രജിത് ഒക്ടോബർ 14-നാണ് നാട്ടിൽ നിന്ന് തിരിച്ചത്. പിതാവ് സന്തോഷും ഇതേ കമ്പനിയിൽ ജോലിചെയ്യുന്നു. ഇളയ സഹോദരൻ അഭിജിത് ഖത്തർ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്.
Tag: Malayali dies in boat accident in Mozambique