വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം. അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങുന്നത് എന്തിനെന്നായിരുന്നു മമതയുടെ ചോദ്യം. ‘അവൾ (ഇരയായ പെൺകുട്ടി) ഒരു സ്വകാര്യ മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണ്? രാത്രി 12.30-ന് അവൾക്ക് എങ്ങനെ പുറത്തുവരാൻ കഴിഞ്ഞു?’ എന്നായിരുന്നു ഈ വിഷയത്തിൽ മമതയുടെ ആദ്യ പ്രതികരണം. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ വിദ്യാർഥികളെ സംരക്ഷിക്കണമെന്ന് പറഞ്ഞ മമത ബാനർജി ‘അവരെ പുറത്തുവിടരുത്, അവർ അവരെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്, അവിടം ഒരു വനമേഖലയാണ്’ എന്നും കൂട്ടിച്ചേർത്തിരുന്നു. മമത പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഒഡീഷ സ്വദേശിനിയും രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാൾ പൊലീസ് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മമത ബാനർജി അറിയിച്ചിരുന്നു. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Tag: Mamata Banerjee clarifies controversial statement on student gang rape incident