13കാരന്റെ ലിംഗം മാറ്റി സ്ത്രീയാക്കി മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ഞെട്ടിക്കുന്ന ക്രൂരത

ന്യൂഡൽഹി/ ഡാൻസ് പഠിപ്പിക്കാമെന്നു പറഞ്ഞ് 13കാരനെ കൂടെകൂട്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാക്കി മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ഞെട്ടിക്കുന്ന ക്രൂരത ഡൽഹി വനിതാ കമ്മീഷന്റെ ഇടപെടലോടെ പുറത്ത്. സംഭവത്തിലെ പ്രതികളായ രണ്ടുപേരെയാണ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്.13 കാരനെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി മൂന്നു വർഷക്കാലം തടങ്കലിൽ വെച്ച് രണ്ടു പേർ ലൈംഗീക ചൂഷണത്തിന് ഇരയാക്കി വരുകയായിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ മൂന്ന് വർഷം മുമ്പ് നടന്ന നൃത്ത പരിപാടിയാണ് സംഭവത്തിനു തുടക്കം. രക്ഷിതാക്കളോടൊപ്പം പരിപാടി കാണാനെത്തിയ കുട്ടിയെ പ്രതികൾ അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ് ഇവർ കുട്ടിയെ ആദ്യം കൂടെ കൂട്ടി. പിന്നീട് അവരോടൊപ്പം താമസിച്ച് നൃത്തം പഠിക്കാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് ഇതിനിടയിൽ മയക്കുമരുന്ന് നൽകികൊണ്ടിരിക്കുകയും അതിനു അടിമയാക്കി മാറ്റുകയുമായിരുന്നു. ഇതിനിടെ നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ഹോർമോണുകളും നൽകിയതായി കുട്ടി വനിതാ കമ്മീഷനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
നൃത്ത പരിശീലന സംഘം കുട്ടിയെ പിന്നീട് സ്ഥിരമായി പീഡിപ്പിച്ചു വന്നിരുന്നതായിട്ടാണ് വനിതാ കമ്മിഷൻ പറയുന്നത്. ഉപഭോക്താക്കളായി വന്ന മറ്റുള്ളവരും കുട്ടിയെ ബലാൽസംഗത്തിനിരയാക്കി. തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനത്തിനും ഈകുട്ടിയെ പ്രേരിപ്പിക്കുകയുണ്ടായി. സ്ത്രീകളുടെ വേഷത്തൽ പ്രതികളും ഭിക്ഷാടനത്തിനിറങ്ങി. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ കൂടി സംഘം പ്രലോഭിപ്പിച്ച് കൂടെ കൂട്ടുകയുണ്ടായി. ഈ കൂട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി കൊണ്ടിരുന്നു. വീട്ടുകാരോട് ഈ കാര്യങ്ങൾ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി വനിതാ കമ്മീഷന് മൊഴിയിൽ പറയുന്നുണ്ട്.
ലോക്ഡൗൺ സമയത്താണ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട് രണ്ടു കുട്ടികളും ആദ്യത്തെ കുട്ടിയുടെ മാതാവിന്റെ അടുത്ത് അഭയം തേടുന്നത്. ഭയം കാരണം രണ്ട് കുട്ടികളും പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഡിസംബറിൽ പ്രധാന പ്രതി ഇവരെ തേടിയെത്തി ബലമായി വീണ്ടും കൊണ്ടു പോവുകയായിരുന്നു. മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുണ്ടായെന്നും വനിതാ കമ്മീഷൻ പറഞ്ഞു. രണ്ടു ദിവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ ഒളിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചു കണ്ട അഭിഭാഷകനാണ് ഇരുവരെയും വനിതാ കമ്മിഷനു മുന്നിലെത്തിക്കുന്നത്. കൗണ്സിലിംഗിനിടയിലാണ് ഉണ്ടായ സംഭവങ്ങളെല്ലാം കുട്ടികൾ വെളിപ്പെടുത്തുന്നത്. വനിതാ കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ മറ്റ് രണ്ടുപേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.