ചൈന ആക്രമിക്കാൻ കരുക്കൾ നീക്കുന്നു.

ലോകത്ത് വിശ്വസിക്കാനാവാത്ത ഒരു രാജ്യമായും, ഭരണകൂടമായും ചൈന മാറിയിരിക്കുന്നു. ഒരു വശത്ത് ആരുമായും യുദ്ധത്തിനില്ലെന്നു പ്രസ്താവന നടത്തുന്നതിനൊപ്പം മറുവശത്ത് അതിർത്തിയിൽ ആയുധബലം വർധിപ്പിക്കുകയാണ് ചൈന. അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ പരിശ്രമിക്കും എന്നറിയിച്ചുള്ള ഇന്ത്യയുടേയും ചൈനയുടേയും സംയുക്ത പ്രസ്താവനയ്ക്കു ശേഷവും അതിർത്തിയിലെ പ്രതിസധ്ധി വിട്ടുമാറിയിട്ടില്ല. സമാധാനത്തിന്റെ വാക്കുകൾ പറഞ്ഞ് ആക്രമിക്കാനുള്ള കരുക്കൾ നീക്കുകയാണ് ചൈന എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) അക്സായ് പ്രദേശത്തും ആയുധങ്ങൾക്കും മിസൈലുകൾക്കും പുറമെ അമ്പതിനായിരത്തോളം പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരെ ചൈന വിന്യസിച്ചിരിക്കുന്നു. യുദ്ധ തന്ത്രങ്ങളിലും ആസൂത്രണങ്ങളിലും ചൈനീസ് സൈന്യത്തിലെ റഷ്യൻ സ്വാധീനമാണ് ഇതിനു കാരണമെന്ന് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുമ്പോൾ, ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുകയാണെങ്കിൽ, ഒരേസമയം പീരങ്കികളും മിസൈലുകളും ഉപയോഗിക്കുകയും സൈനികർ നേരിട്ട് ആക്രമണം നടത്തുകയും ചെയ്യാനുള്ള പദ്ധതികളാണ് ഇന്ത്യ ഒരുക്കുന്നത്. അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനയുടെ യുദ്ധപദ്ധതികളെ സംബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുകയാൽ, പീരങ്കികളും മിസൈലുകളും ഉപയോഗിച്ച് സൈനികർ നേരിട്ട് ആക്രമണം നടത്തേണ്ട സാധ്യതയാണ് ഏറെയുള്ളതെന്നു ഒരു ഐഎഎഫ് ഉദ്യോഗസ്ഥൻ ആണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമമാർഗമുള്ള ചൈനയുടെ ഏതുനീക്കവും തടയാനുള്ള കരുത്ത് ഐഎഎഫിനുണ്ട്. എൽഎസിയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ഹോതൻ വ്യോമത്താവളം കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് സാധ്യത. കരമാർഗം യുദ്ധംചെയ്യുന്നതിന് ഇന്ത്യൻ സൈനികരെ പ്രേരിപ്പിക്കുന്നതായിരിക്കും ഭാവിയിലെ യുദ്ധങ്ങളെന്നാണ് പ്രതിരോധ വിദഗ്ധർ പോലും പറയുന്നത്.
യഥാർഥ നിയന്ത്രണ രേഖയും വ്യോമത്താവളങ്ങളും തമ്മിലുള്ള ദൂരം വെച്ച് കണക്കാക്കുമ്പോൾ ഇന്ത്യയുടെ ആക്രമണം ചൈനയുടെ വ്യോമസേനയുടെ ആക്രമണത്തേക്കാൾ വളരെ വേഗത്തിl ആക്കാൻ ആവും. പ്രതിരോധ മിസൈലുകൾ വിക്ഷേപിച്ചു കഴിഞ്ഞാൽ ടിബറ്റൻ മരുഭൂമികളിൽ കൂടി അവ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തും. എൽഎസിയിൽ പിഎൽഎ സൈനികർ തമ്പടിച്ചിരിക്കുകയാണെങ്കിലും മലനിരകളിൽ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് മുതിർന്നാൽ ലഡാക്കിലേത് പോലെ കാര്യങ്ങൾ എളുപ്പമാകില്ല എന്നതും സത്യമാണ്. അതീവകരുതലോടെ നിലയുറപ്പിച്ചിരിക്കുന്ന ശത്രുവിനെ വ്യോമമാർഗം ആക്രമിക്കുക ഏളുപ്പമായിരിക്കുമെന്ന് 1999ലെ കാർഗിൽ യുദ്ധം ഇന്ത്യൻ സൈന്യത്തെ പഠിപ്പിച്ചിരിക്കുന്നു.
ഇതോടെ പാങ്കോങ് മേഖലയിലെ വടക്കും തെക്കും ഭാഗത്ത് ആധിപത്യം പുലർത്തുന്ന ഇന്ത്യൻ സൈനികരെ അക്രമിക്കാൻ ചൈന ശ്രമിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ശൈത്യകാലത്ത് ഇന്ത്യൻ സൈനികരെ പരാജയപ്പെടുത്തുക എന്നത് ചൈനയ്ക്ക് അത്ര എളുപ്പമല്ല. ഏറ്റവും മോശം സാഹചര്യത്തിൽ പോലും ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിക്കും എന്നതാണ് എടുത്തുപറയേണ്ടത്. 2016ലെ ഉറി ആക്രമണത്തിനും 2019ൽ ബലാക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനും ഒക്കെ ഇന്ത്യ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. മറ്റൊരു സഹായങ്ങളില്ലാതെ 10 ദിവസം തുടർച്ചയായി തീവ്രയുദ്ധത്തിൽ ഏർപ്പെടാൻ ഇൻഡ്യക്കാവും. തദ്ദേശീയമായി നിർമിച്ച വെടിക്കോപ്പുകൾ 40 ദിവസവും, ബോംബുകൾ 60 ദിവസവും ഉപയോഗിക്കാൻ കഴിയും. റഫാലിന്റെ വരവോടെ വ്യോമസേനയും ഒപ്പത്തിനൊപ്പമായെന്നും ഐഎഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞിരിക്കുകയാണ്.
അതേസമയം, ചൈന പിന്മാറുന്നതുവരെ മേഖലയിൽ ഇന്ത്യൻ സൈനികരുടെ ശക്തമായ സാന്നിധ്യം തുടരുമെന്നാണ് ഉന്നത സൈനിക വൃത്തങ്ങൾ പറഞ്ഞിട്ടുള്ളത്. ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം മേഖലയിൽ ഇപ്പോൾ ഇന്ത്യൻ സൈനികരുടെ സജ്ജീവ സാന്നിധ്യമാണ് ഉള്ളത്..
ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് അവസാനം ചില കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം നടത്തിയ നീക്കം തടഞ്ഞത് മുതൽ ഇന്ത്യൻ സൈനികൾ ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന. ചൈനയുടെ തുടർനീക്കത്തിന് അനുസരിച്ചാകും ഇന്ത്യയുടെ തുടർ നടപടികൾ ഉണ്ടാവുക. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് ചൈന ആദ്യം പിന്മാറണമെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ – ചൈന ഉന്നത സേനാ കമാൻഡർമാർ തമ്മിൽ തിങ്കളാഴ്ച നടന്ന ആറാംവട്ട ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. മോസ്കോയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ധാരണയിലെത്തിയ അഞ്ചിന പരിപാടിക്കു ശേഷമുള്ള ആദ്യ സേനാതല ചർച്ചയായിരുന്നു ഇത്. ഇതിനു പിന്നാലെയായിരുന്നു സംയുക്ത പ്രസ്താവന. സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും ധാരണയായെന്ന അറിയിപ്പ് വരുന്നത്.
ഇക്കാര്യത്തിൽ ചൈനയിലെ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതു ശരിവയ്ക്കുന്നതാണ് ചൈനയുടെ അതിർത്തിയിലെ നടപടികൾ എന്ന് പറയേണ്ടിയിരിക്കുന്നു. ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എന്തിനും തയ്യാറെടുക്കുന്നത്.