അടുത്ത മൂന്ന് ആഴ്ചകളില്‍ തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വർദ്ധനവ് ഉണ്ടാവും.

തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളില്‍ തീവ്രരോഗവ്യാപനത്തിന് സാധ്യത ഉള്ളതായി ജില്ലാകലക്ടറുടെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ആഴ്ചകളില്‍ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. കൊവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരികരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവില്‍ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രദേശത്തെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കും. കൂടുതല്‍ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.