Latest NewsNationalNews

എം ബി ബി എസ് തുല്യതാ പരീക്ഷയ്ക്ക് അപരനെ എത്തിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: എം ബി ബി എസ് പരീക്ഷ എഴുതാന്‍ എത്തിയ അപരന്‍ അറസ്റ്റിലായി. സുഹൃത്തിനെ പരീക്ഷ എഴുതാന്‍ എത്തിച്ച എം ബി ബി എസ് ബിരുദധാരിയായ 35കാരനാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. രാജസ്ഥാന്‍ സ്വദേശിയായ മനോഹര്‍ സിങിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താജിക്കിസ്ഥാനില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടിയ ഇയാള്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടുന്ന പരീക്ഷയാണ് മറ്റൊരാളെകൊണ്ട് എഴുതിച്ചത്.

മറ്റു രാജ്യങ്ങളില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയായവര്‍ക്കു വേണ്ടി ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുന്നതിന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്സ് എക്സാമിനേഷനിലാണ് അപരനെ എത്തിച്ച്‌ പരീക്ഷ എഴുതാന്‍ ശ്രമം നടന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ആണ് ഈ പരീക്ഷ നടത്തുന്നത്. ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്സ് എക്സാമിനേഷനു വേണ്ടി താജിക്കിസ്ഥാനില്‍ പഠനം പൂര്‍ത്തിയാക്കിയ മനോഹര്‍ സിങ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2020 ഡിസംബര്‍ നാലിന് നടത്തിയ എഫ് എം ജി ഇ സ്ക്രീനിങ് ടെസ്റ്റില്‍ മഥുര റോഡിലുള്ള ഒരു സെന്ററാണ് മനോഹര്‍ സിങ്ങിന് അധികൃതര്‍ അനുവദിച്ചത്. അപേക്ഷാ ഫോമിലെ ഫോട്ടോയും പരീക്ഷാ ദിവസം എടുത്ത ഫോട്ടോയും തമ്മിലുള്ള പൊരുത്തക്കേട് കാരണം യുവാവിന്റെ പരീക്ഷാ ഫലം തടഞ്ഞുവക്കുകയായിരുന്നു. ഫേസ് ഐ ഡി പരിശോധിച്ചുറപ്പിക്കാന്‍ വിളിച്ചപ്പോഴും ഫോട്ടോകള്‍ തമ്മില്‍ സാമ്യം ഉണ്ടായിരുന്നില്ല.

പിന്നീട് ചോദ്യപേപ്പറിലെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ തെറ്റായ ഉത്തരമാണ് ഇയാള്‍ നല്‍കിയത്. ഇതോടെ മനോഹര്‍ സിങിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പരീക്ഷ എഴുതിക്കാന്‍ അപരനെ എത്തിച്ചതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് മനോഹര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അഡ്മിറ്റ് കാര്‍ഡ്, എം ബി ബി എസ് ബിരുദം, അപേക്ഷാ ഫോം എന്നിവ പിടിച്ചെടുക്കുകയും ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button