എം ബീറ്റിന്റെ വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല.

തിരുവനന്തപുരം / പൗരത്വ ഭേദഗതി നിയമവുമായി ജനമൈത്രി സുരക്ഷാപദ്ധതിയുടെ മൊബൈൽ ബീറ്റ് എന്ന എം ബീറ്റിന്റെ വിവരശേഖരണത്തിനു യാതൊരു ബന്ധവുമില്ലെന്നു പോലീസ്. ജനങ്ങളിൽ നിന്നു നിർബന്ധപൂർവ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കില്ല. ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചതാണ് ഈ വിവരം.
പോലീസിന്റെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മനസിലാക്കുകയാണു എം ബീറ്റിന്റെ വിവരണ ശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ചു ക്രമസമാധാന പാലനം അടക്കമുള്ളവക്കായാണ് ഉപയോഗപ്പെടുത്തുക.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വേഗം കണ്ടെത്തുന്നതിനും, കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും വിവരശേഖരണം സഹായകമാകും.
കേരളാ പോലീസ് ആക്ടിലെ 64, 65 വകുപ്പു പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി. പോലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിത ശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി ഇതിനായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥർ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാൻ ശ്രമിക്കും. ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫീസർക്ക് അറിയാനാവും.
ബീറ്റ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന സ്ഥലങ്ങളിലെ വീടുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ട്രൈബൽ കോളനികൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അവരുടെ പേര്, വിലാസം, തൊഴിൽ, വിദ്യാഭ്യാസയോഗ്യത, ഫോണ് നമ്പർ, വാഹനങ്ങളുടെ വിവരങ്ങൾ, ആധാർ, റേഷൻ കാർഡ് നമ്പർ, സംസ്ഥാനത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ജോലിയുള്ളവരുടെ വിവരങ്ങൾ എന്നിവയാണ് ഡിജിറ്റലായി ശേഖരിക്കുക. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തന്റെ പരിധിയിലുള്ള ഏതൊരു വിലാസവും ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയുമെന്നും എഡിജിപി പറയുന്നു.