മെസ്സിയുടെ വരവ് ആശങ്കയിൽ;വന്നില്ലങ്കിൽ നിയമ നടപടിയിലേക്ക്.

കൊച്ചി:ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനാ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ പ്രസ് മീറ്റ് വിളിച്ചു വരുത്തി മറുപടി നൽകി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു എഗ്രിമെന്റ് വെച്ചിരുന്നതെന്നും നൂറ് കോടി മുതല്‍ മുടക്കിയുള്ള ഇവന്റാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഇതനുസരിച്ച് പണം നൽകുകയും ചെയ്തു . അത് അവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഈ വര്‍ഷം വരില്ല 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല .
മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.നിയമത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ . പണം വാങ്ങിയ ശേഷം വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താമായിരുന്നു . എന്നാല്‍ പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലഎന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി . മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയില്‍ ഉണ്ടാകുമെന്നുമായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരവും ഒരു ഫാന്‍ മീറ്റിംഗും പ്ലാന്‍ ചെയ്തിരുന്നു. ഏത് സ്റ്റേഡിയം എന്നതടക്കമുള്ള വിവരം നല്‍കിയിരുന്നു. സ്‌റ്റേഡിയം എങ്ങനെയായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു .
ലോകത്തെ ഏറ്റവും വലിയ ഇവന്റായി മാറ്റാനാണ് തീരുമാനീച്ചത് . ഒരു കോടിയാളുകള്‍ എവിടെ പങ്കെടുക്കുമെന്നതടക്കമുള്ള വിവരങ്ങളും നല്‍കിയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മോഡല്‍ ഉദ്ഘാടമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കണ്‍ഫേര്‍മേഷന്‍ ലഭിച്ച് പൂര്‍ണമായും പണം അടച്ചു. എന്നാല്‍ ലോകകപ്പ് കഴിയട്ടെ എന്നായിരുന്നു അറിയിപ്പ് ലഭിച്ചത് ഇതിനെ തുടർന്നാണ് മെസ്സി വരില്ല എന്ന വാർത്തകൾ പ്രചരിച്ചത് . ലോകകപ്പ് കഴിയട്ടെ എന്ന് പറയുന്നതില്‍ ധാരണാ പ്രശ്‌നമുണ്ട്. മറ്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പറഞ്ഞാല്‍ അതിന് തയ്യാറല്ല. പണം കൂടുതല്‍ വേണമെങ്കില്‍ അത് പറയണമെന്നും .അല്ലാത്ത പക്ഷം നിയമ നടപടിയിലൂടെ പോകാൻ സാധിക്കുകയൊള്ളു എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു