കേരളത്തിലെ ഏഴ് ജില്ലകളിൽ അതിശക്തമായ കൊവിഡ് രോഗവ്യാപനമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിലെ ഏഴ് ജില്ലകളിൽ അതിശക്തമായ കൊവിഡ് രോഗവ്യാപനം നടക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 1,84,000 പരിശോധനകൾ ആഗസ്റ്റ് 7നും 14നുമിടയിൽ നടത്തി. 9577 കേസുകൾ പോസിറ്റീവായി. 37 പേർ മരണമടഞ്ഞു.
ഈ ആഴ്ചയിൽ പാലക്കാട്,കോട്ടയം, കണ്ണൂർ ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ ഉയർച്ചയുണ്ടായി. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കാസർകോട് ജില്ലകളിൽ ഇപ്പോഴും രോഗവ്യാപനം ഉയർന്ന് തന്നെയാണ് എന്നാൽ ആലപ്പുഴ,തൃശൂർ, പത്തനംതിട്ട ജില്ലകളിൽ രോഗികളുടെ എണ്ണം കുറവുണ്ട്. രോഗബാധ കൂടുതലുളള ക്ളസ്റ്ററുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവത്തനം വർദ്ധിപ്പിക്കണം. ജലദോഷ പനിയുളളവർക്കെല്ലാം കൊവിഡ് രോഗ നിർണയത്തിനുളള ആന്റിജൻ ഉൾപ്പടെ പരിശോധനകൾ വേണം. ശ്വാസകോശ സംബന്ധമായി രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കും പിസിആർ പരിശോധന നടത്തണം എന്ന് മുൻപ് ആരോഗ്യ വകുപ്പ് വിശദമായ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജലദോഷമുളളവർക്ക് അഞ്ചാം ദിനമാണ് കൊവിഡ് പരിശോധന നടത്തേണ്ടത്.
രോഗവ്യാപനമുളള നിയന്ത്രിത മേഖലകളിൽ നിന്നുളളവർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനെ ആന്റിജൻ പരിശോധന വേണം. വലിയ ക്ളസ്റ്ററുകളിൽ നിന്നുളള മുൻഗണനാ വിഭാഗക്കാർക്കും ഇത്തരം പരിശോധന ഉണ്ടാകും. പൊലീസ്, ആരോഗ്യപ്രവർത്തകർ മുതലായവർക്ക് രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ് നടത്തണം. മരണമടഞ്ഞവർക്ക് ആദ്യം വിദഗ്ധ പരിശോധന നടത്താനും പിന്നാലെ പിസിആർ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.