വിജിലിൽ തിരോധാനക്കേസ്; മൃതദേഹാവശിഷ്ടങ്ങളും കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി
കോഴിക്കോട് ചുങ്കം സ്വദേശി വിജിലിൽതിരോധാനക്കേസിൽ സരോവരത്തിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പല്ലും വാരിയെല്ലിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം അടിച്ചുമൂടാൻ ഉപയോഗിച്ച കല്ലും പൊലീസ് കണ്ടെത്തി. ഇത് വിജിലിന്റേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ആറ് വർഷം മുൻപാണ് വിജിൽ അപ്രത്യക്ഷനായത്. മകൻ കാണാനില്ലെന്ന് പിതാവ് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നു.
അമിത ലഹരി ഉപയോഗിച്ചതിനെ തുടർന്ന് വിജിലിന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് സുഹൃത്തുക്കൾ അവനെ അവിടെവിട്ട് പോയി. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വിജിൽ മരിച്ച നിലയിലായിരുന്നു. പിന്നീട് മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രതികളുടെ സഹകരണത്തോടെ സരോവരത്ത് തിരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല. ഏറ്റവും ഒടുവിലത്തെ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
Tag: Missing person case in Vigil; remains of body and stone tied to it found