രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതിയെന്ന് പ്രധാനമന്ത്രി; കേന്ദ്ര–സംസ്ഥാന സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി പദ്ധതികളെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശനാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്കു ജോലി ലഭിക്കുന്നതിലും പദ്ധതികൾ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണ പ്രതിസന്ധി അവസരമാക്കണമെന്ന് പ്രധാനമന്ത്രി. രാജ്യാന്തരവിനോദസഞ്ചാരം തടസപ്പെട്ടത് പ്രാദേശിക ടൂറിസത്തിന് നേട്ടമാകും. സ്റ്റാർട്ടപ്പുകൾ നൂതനമായ ടൂറിസം ഉൽപന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. കൊച്ചി മെട്രോ പ്രഫഷണലിസത്തിന്റെ മികച്ച ഉദാഹരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാഗരിക ക്രൂസ് ടെർമിനലും റോ–റോ സർവീസും ഉദ്ഘാടനം ചെയ്തു. വിജ്ഞാനസാഗർ’ മറീൻ എൻജിനീയറിങ് പഠനകേന്ദ്രം തുറന്നു. കൊച്ചി പദ്ധതികൾ കേന്ദ്ര–സംസ്ഥാന സഹകരണത്തിന്റെ മികച്ച ഉദാഹരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. സഹകരണഫെഡറലിസം വഴി എങ്ങനെ ജനജീവിതം മെച്ചപ്പെടുത്താം എന്ന് തെളിയിച്ചു. ഇത്തരം പദ്ധതികളിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളം സദാസജ്ജമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.