Latest NewsNationalNews

അമിത ഭക്തി,കൊറോണ കൊണ്ട് വന്നത് ശിവന്‍; രണ്ട് പെണ്‍കുട്ടികളെ കൊന്ന മാതാപിതാക്കള്‍ പറയുന്നത്

ബംഗളൂരു : ആന്ധ്രാപ്രദേശില്‍ കൊല്ലപ്പെട്ട യുവതികളുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ പെരുമാറ്റ രീതികളാണ് പൊലീസിനെ കുഴപ്പിയ്ക്കുന്നത്. മുഖ്യ സൂത്രധാരയെന്ന് കരുതപ്പെടുന്ന അമ്മ സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനായി എത്തിച്ചിരുന്നു. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്.

പുനര്‍ജ്ജനിയ്ക്കാനായി മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളും കെമിസ്ട്രി പ്രൊഫസറുമായ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും ഐഐടി ടാലന്റ് സ്‌കൂള്‍ പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്.

‘കൊറോണ ചൈനയില്‍ നിന്ന് വന്നതല്ല..ശിവനില്‍ നിന്നും വന്നതാണ്. ഞാന്‍ ശിവനാണ്. മാര്‍ച്ചോടെ കൊറോണ അവസാനിയ്ക്കും’- എന്നായിരുന്നു പരിശോധനയ്ക്കിടെ ഇവര്‍ പറഞ്ഞത്. ‘കുടുംബം മുഴുവന്‍ കടുത്ത മതവിശ്വാസികള്‍ ആയിരുന്നു. അതിന്റെ ഫലമാണ് ഈ കൊലപാതകങ്ങളും’ -എന്നാണ് മടനപ്പള്ളി ഡിഎസ്പി രവി മനോഹര്‍ ആചാരി പറയുന്നത്. ഇവരുടെ മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതേ കാര്യം തന്നെയാണ് പറയുന്നത്. ഭക്തിയും അന്ധവിശ്വാസവും മൂത്ത് കുടുംബം മാനസിക വിഭ്രാന്തിയിലായെന്ന സംശയവും ഉയരുന്നുണ്ട്.

‘മാതാപിതാക്കളുടെ ദേഹത്ത് ഒരു പരിക്കും ഉണ്ടായിരുന്നില്ല എന്നാല്‍ അവര്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. മക്കള്‍ തിരികെ വരുമെന്ന് പറഞ്ഞു കൊണ്ടേയിരുന്നു’ – പൊലീസ് പറയുന്നു. മക്കളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വിചിത്രമായ രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button