കേരളത്തിലും മുലപ്പാൽ ബാങ്കുകൾ വരുന്നു.

കൊച്ചി / നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകാനാകാത്ത അമ്മമാര്‍ക്ക് ആശ്വാസവുമായി കേരളത്തിലും മുലപ്പാൽ ബാങ്കുകൾ വരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി, കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്.
തൃശ്ശൂര്‍ സെൻട്രൽ റോട്ടറി ക്ലബ്ബിൻെറയും ഇന്നവീലിൻെറയും സഹകരണത്തോടെയാണ് ജൂബിലി മിഷൻ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ബാങ്കുകൾ സ്ഥാപിക്കുന്നത്. 47.5 ലക്ഷം രൂപയാണ് ഇതിനായി ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. രഹസ്യ സ്വഭാവം നിലനിര്‍ത്തി മുലപ്പാൽ ശേഖരണവും വിതരണവും നടത്താന് ലക്ഷ്യമിടുന്നത്.
അണുസാനിധ്യം ഇല്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തുന്ന പാൽ 6 മാസത്തോളം ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഈ സേവനം ഇപ്പോൾ നിലവിലുണ്ട്. 32 വര്‍ഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ആദ്യ ബ്രസ്റ്റ് മിൽക്ക് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. ശിശുവുമായി ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി വിതരണം ചെയ്യുന്ന ഒരു സേവനമാണ് മുലപ്പാൽ ബാങ്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
മുലപ്പാൽ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കൾക്കും ചികിത്സയിലുള്ളവര്‍ക്കുമൊക്കെ ഈ ബാങ്കുകൾ ഏറെ സഹായകരമാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ന്യൂബോൺ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. നവജാത ശിശുക്കൾക്ക് നൽകിയ ശേഷം ബാക്കി വരുന്ന മുലപ്പാൽ ഇവിടെ ശേഖരിയ്ക്കും. ഇതിനായി പ്രത്യേക മുറി,ഫ്രിഡ്ജ്, ഡീപ്പ് ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാങ്കിൻെറ പ്രവര്‍ത്തനങ്ങൾ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.